തൃപ്പൂണിത്തുറ: ചരിത്രത്തിലാദ്യമായി കോളേജ് യൂണിയൻ എബിവിപി പിടിച്ചെടുത്തതിന് പിന്നാലെ തൃപ്പൂണിത്തുറ സർക്കാർ സംസ്കൃത കോളേജിൽ പ്രിൻസിപ്പലിന്റെ പകപോക്കൽ നടപടികൾ. ആവശ്യമായ മാനദണ്ഡങ്ങൾ പാലിച്ചിട്ടും എബിവിപി പ്രവർത്തകനായ ഒന്നാം വർഷ ബി.എ വിദ്യാർത്ഥി ആദർശ് ജിത്തിന് പരീക്ഷ എഴുതാൻ അനുമതി നിഷേധിച്ചു.
വർഷങ്ങളായി എസ്.എഫ്.ഐയുടെ കുത്തകയായിരുന്ന കോളേജ് യൂണിയൻ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ എബിവിപി അട്ടിമറി വിജയത്തിലൂടെ പിടിച്ചെടുത്തിരുന്നു. തിരഞ്ഞെടുപ്പ് തടയാൻ പ്രിൻസിപ്പൽ അമല വി.കെ പലവിധ ശ്രമങ്ങൾ നടത്തിയെങ്കിലും നിയമപോരാട്ടത്തിനൊടുവിൽ എബിവിപി വിജയിക്കുകയായിരുന്നു. ഇതിനുപിന്നാലെ പ്രിൻസിപ്പലും ഒരു വിഭാഗം അധ്യാപകരും എസ്.എഫ്.ഐ പ്രവർത്തകരും ചേർന്ന് എബിവിപി പ്രവർത്തകരെ വേട്ടയാടുകയാണ്. ഇതിന്റെ ഭാഗമായാണ് വിദ്യാർത്ഥിയെ പരീക്ഷ എഴുതാൻ അനുവദിക്കാത്തത്.
പ്രിൻസിപ്പലിന്റെ നടപടിക്കെതിരെ ആദർശ് ജിത്ത് സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ ദിവസങ്ങൾ പിന്നിട്ടിട്ടും വിസിയുടെ ഭാഗത്തുനിന്ന് കൃത്യമായ നടപടികളൊന്നും ഉണ്ടായിട്ടില്ലെന്ന് വിദ്യാർത്ഥി പറയുന്നു. എന്ത് കാരണത്താലാണ് പരീക്ഷാ അനുമതി നിഷേധിച്ചതെന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകാൻ പ്രിൻസിപ്പലോ കോളേജ് അധികൃതരോ തയ്യാറാകുന്നില്ല.
വിസിക്ക് നൽകിയ പരാതിയിൽ ഉടൻ നടപടി ഉണ്ടായില്ലെങ്കിൽ പ്രിൻസിപ്പലിന്റെ ഏകപക്ഷീയമായ നടപടികൾക്കെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എബിവിപിയുടെ തീരുമാനം.















