മലപ്പുറം: പെരിന്തൽമണ്ണ താഴേക്കോട് യുവാക്കൾ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാറിടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകൽ സ്വദേശികളായ മുഹമ്മദ് മുനീർ, മുഹമ്മദ് ബഷീർ, കെ.പി. നൗഫൽ എന്നിവരെയാണ് പെരിന്തൽമണ്ണ പോലീസ് പിടികൂടിയത്. കേവലം ഒരു വാഹനാപകടമെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ആസൂത്രിതമായ വധശ്രമമാണെന്ന് തെളിഞ്ഞത്.
കഴിഞ്ഞ ശനിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. നാട്ടുകൽ സ്വദേശികളായ മുഹമ്മദ് ഇർഫാൻ, മുഹമ്മദ് ഷമീൽ, സൽമാനുൽ ഫാരിസ് എന്നിവർ സഞ്ചരിച്ചിരുന്ന കാറിലേക്ക് പ്രതികൾ സഞ്ചരിച്ച കാർ ബോധപൂർവ്വം ഇടിച്ചു കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ യുവാക്കൾ സഞ്ചരിച്ചിരുന്ന കാർ റോഡിൽ തലകീഴായി മറിഞ്ഞു. അപകടത്തിൽ കാറിലുണ്ടായിരുന്ന മൂന്ന് യുവാക്കൾക്കും പരിക്കേറ്റിട്ടുണ്ട്.
രണ്ട് മാസം മുമ്പ് തച്ചനാട്ടുകരയിൽ നടന്ന ഒരു ഫുട്ബോൾ മത്സരത്തിനിടെയുണ്ടായ തർക്കമാണ് ഈ ക്രൂരമായ ആക്രമണത്തിന് പിന്നിലെന്ന് പോലീസ് കണ്ടെത്തി. കളിക്കളത്തിലെ വാക്കേറ്റം വ്യക്തിവൈരാഗ്യമായി മാറുകയും, യുവാക്കളെ അപായപ്പെടുത്താൻ പ്രതികൾ പദ്ധതിയിടുകയുമായിരുന്നു. അപകടത്തിന് തൊട്ടുമുമ്പ് ഇവർ യുവാക്കളെ തടഞ്ഞുനിർത്തി ആക്രമിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ കണ്ടാലറിയാവുന്ന പത്തോളം പേർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രധാനികളായ മൂന്ന് പേരെയാണ് ഇപ്പോൾ അറസ്റ്റ് ചെയ്തിരിക്കുന്നത്.














