ഗാന്ധിനഗര്‍: കഠിനമായ ജല ദൗർലഭ്യത്തെ തുടർന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ തുടര്‍ച്ചയായി മൂന്നാം ദിവസവും ശസ്ത്രക്രിയകള്‍ മുടങ്ങി. പുതിയ ജനറല്‍ സര്‍ജറി വിഭാഗത്തിലാണ് വെള്ളമില്ലാത്തത്. ഇവിടുത്തെ മോട്ടോർ നേരത്തെ തന്നെ തകരാറിലായിരുന്നു.തിങ്കളാഴ്ച വൈകിട്ട് മോട്ടോറിന്റെ തകരാര്‍ പരിഹരിച്ച് വെള്ളം പമ്പുചെയ്യാന്‍ തുടങ്ങിയെങ്കിലും ചൊവ്വാഴ്ച രാവിലെ മുതല്‍ വീണ്ടും മോട്ടോറും അനുബന്ധ സാമഗ്രികളും പണിമുടക്കുകയായിരുന്നു.
മൂന്ന് ശസ്ത്രക്രിയകള്‍ മാത്രമാണ് ചൊവ്വാഴ്ച നടന്നത്. മറ്റുള്ളതെല്ലാം വെള്ളം ഇല്ലാത്തതിനെ തുടര്‍ന്ന് മാറ്റിവെക്കേണ്ടി വന്നു. ശസ്ത്രക്രിയക്കു ശേഷം കൈകഴുകാന്‍ പോലും വെള്ളമില്ലാത്ത അവസ്ഥയാണുള്ളത്.
സാധാരണ ദിവസങ്ങളില്‍ വിവിധ വിഭാഗങ്ങളിലായി 30 മുതല്‍ 40 വരെ ശസ്ത്രക്രിയകളാണ് ഇവിടെ നടക്കാറുള്ളത്. ചൊവ്വാഴ്ച നടക്കേണ്ടിയിരുന്ന 24 ശസ്ത്രക്രിയകള്‍ക്ക് പുതിയ തീയതി നിശ്ചയിച്ചുനല്കും. വെള്ളം എത്തുന്ന മുറക്ക് ശസ്ത്രക്രിയകള്‍ നടത്തുമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.
പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമെന്നോണം സര്‍ജിക്കല്‍ ബ്ളോക്കിലേക്ക് ടാങ്കര്‍ ലോറികളില്‍ വെളളം എത്തിച്ച് നൽകാനുള്ള നീക്കം തുടരുകയാണ്. പുതിയ സർജിക്കൽ ബ്ലോക്കിന്റെ ഉദ്ഘാടനം കഴിഞ്ഞ ഫെബ്രുവരിയിലാണ് മുഖ്യമന്ത്രി നിർവഹിച്ചത്.















