കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സംഘര്‍ഷം ഒഴിവാക്കാന്‍ കടുത്ത നടപടികളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍. സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന 200-ലേറെ പ്രദേശങ്ങളില്‍ ജില്ലാ മജിസ്ട്രേറ്റുമാരും പോലീസ് മേധാവികളും നേരിട്ടെത്തി സ്ഥിതിഗതികള്‍ വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കി. വോട്ടര്‍മാര്‍ക്ക് ആത്മവിശ്വാസത്തോടെ ബൂത്തിലെത്താനുള്ള സാഹചര്യം ഒരുക്കുക എന്നതാണ് ഈ നീക്കത്തിലൂടെ കമ്മീഷന്‍ ലക്ഷ്യമിടുന്നത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളില്‍ അതീവ ജാഗ്രതയുള്ള മേഖലകളില്‍ സുരക്ഷാ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കമ്മീഷന്‍ സമയപരിധി നിശ്ചയിച്ചു. വോട്ടെടുപ്പ് സമയത്തെ അക്രമങ്ങള്‍ മാത്രമല്ല, ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടാകാന്‍ സാധ്യതയുള്ള സംഘര്‍ഷങ്ങള്‍ കൂടി കണക്കിലെടുത്താണ് മുന്‍കരുതലുകള്‍. ഭരണകൂടത്തിന്റെ പ്രത്യേക സംഘങ്ങള്‍ ഇതിനോടകം തന്നെ ഈ പ്രദേശങ്ങളില്‍ ക്യാമ്പ് ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
തിരഞ്ഞെടുപ്പ് അട്ടിമറികള്‍ തടയാന്‍ വെബ്കാസ്റ്റിംഗ് സംവിധാനം കൂടുതല്‍ കാര്യക്ഷമമാക്കും. ഇതിന്റെ പരീക്ഷണാര്‍ത്ഥമുള്ള റിഹേഴ്‌സലുകള്‍ വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പ് തന്നെ തുടങ്ങും. ബൂത്തുകളില്‍ രണ്ട് ഘട്ടങ്ങളിലായി കര്‍ശന പരിശോധനകള്‍ പൂര്‍ത്തിയാക്കാനും തീരുമാനമായിട്ടുണ്ട്. എസ്.പിമാരും കളക്ടര്‍മാരും പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നേരിട്ടെത്തും.
വോട്ടര്‍മാര്‍ക്ക് ഭീഷണിയോ അക്രമമോ നേരിട്ടാല്‍ ഉടന്‍ പരാതിപ്പെടാന്‍ പ്രത്യേക നമ്പര്‍ സജ്ജമാക്കി. വോട്ടെടുപ്പിന് അഞ്ച് ദിവസം മുമ്പും രണ്ട് ദിവസം മുമ്പും എല്ലാ ബൂത്തുകളിലും സുരക്ഷാ ഓഡിറ്റ് നടത്തും. സംസ്ഥാനത്ത് ‘സീറോ വയലന്‍സ്’ (അക്രമരഹിത തിരഞ്ഞെടുപ്പ്) ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്മീഷന്റെ ഈ നീക്കങ്ങള്‍. ഭയമില്ലാതെ വോട്ട് ചെയ്യാനുള്ള സാഹചര്യം ഒരുക്കുന്നതിനാണ് ഇപ്പോള്‍ മുന്‍ഗണന നല്‍കുന്നതെന്ന് കമ്മീഷന്‍ വക്താക്കള്‍ അറിയിച്ചു.















