കോഴിക്കോട്: തിരഞ്ഞെടുപ്പിന് പിന്നാലെ കോഴിക്കോട് ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പ് പോരും അസ്വാരസ്യങ്ങളും മറനീക്കി പുറത്തുവരികയാണ്. പാര്‍ട്ടിയുടെ സജീവ മുഖമായിരുന്ന നേതാവിന്റെ രാജി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. എലത്തൂര്‍ നിയമസഭാ മണ്ഡലത്തിലേക്ക് സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചിരുന്ന പേരുകളില്‍ പ്രധാനിയായിരുന്നു കോഴിക്കോട് ഡിസിസി ജനറല്‍ സെക്രട്ടറി നിജേഷ് അരവിന്ദ്. എന്നാല്‍ സീറ്റ് വിഭജനത്തിന്റെ അവസാന നിമിഷം ഇദ്ദേഹത്തെ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായിരുന്നു.
സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിന് പിന്നാലെ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്നും നിജേഷിനെ മാറ്റിനിര്‍ത്തിയതായാണ് വിവരം. പാര്‍ട്ടിക്കായി ചാനല്‍ ചര്‍ച്ചകളില്‍ സജീവമായി പങ്കെടുക്കുന്ന വ്യക്തിയെ തിരഞ്ഞെടുപ്പ് കാലത്ത് പൂര്‍ണ്ണമായും അവഗണിച്ചതാണ് രാജിക്കുള്ള പ്രധാന കാരണം. ജില്ലയിലെ കോണ്‍ഗ്രസിനുള്ളിലെ ഗ്രൂപ്പിസമാണ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ സ്വാധീനിച്ചതെന്ന ആക്ഷേപം ശക്തമാണ്. കെ.സി. വേണുഗോപാല്‍, ഷാഫി പറമ്പില്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നവര്‍ക്ക് മാത്രം മുന്‍ഗണന നല്‍കിയെന്ന പരാതി പാര്‍ട്ടിക്കുള്ളില്‍ പുകയുന്നതിനിടെയാണ് നിജേഷിന്റെ രാജി.
ഇത് വരും ദിവസങ്ങളില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വഴിവെച്ചേക്കാം. പാര്‍ട്ടിക്ക് വേണ്ടി വാദമുഖങ്ങള്‍ ഉയര്‍ത്തുന്ന യുവനേതാക്കളെ അര്‍ഹമായ സമയത്ത് പരിഗണിച്ചില്ലെന്ന വികാരം ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കുണ്ട്. നിജേഷ് അരവിന്ദിന്റെ രാജി കെപിസിസി എങ്ങനെ കൈകാര്യം ചെയ്യുമെന്നതിനെ ആശ്രയിച്ചിരിക്കും ജില്ലയിലെ പാര്‍ട്ടിയുടെ വരുംദിവസങ്ങളിലെ സാഹചര്യം.















