ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വനിതാ സംവരണ ബില്‍ പാസാക്കാന്‍ സാധിക്കാതെ പോയത് പ്രതിപക്ഷത്തിന്റെ വലിയ വീഴ്ചയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ സ്ത്രീകളുടെ അവകാശങ്ങളെ വഞ്ചിച്ച പ്രതിപക്ഷം ഇതിന് കനത്ത പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ബില്‍ പരാജയപ്പെട്ട പശ്ചാത്തലത്തില്‍ വിളിച്ചുചേര്‍ത്ത അടിയന്തര മന്ത്രിസഭാ യോഗത്തിലാണ് പ്രധാനമന്ത്രിയുടെ ഈ പരാമര്‍ശം.
ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതിനുള്ള 131-ാം ഭരണഘടനാ ഭേദഗതി ബില്‍ ആണ് വോട്ടെടുപ്പില്‍ പരാജയപ്പെട്ടത്. വ്യാഴാഴ്ച രാത്രി മുതല്‍ വെള്ളിയാഴ്ച പുലര്‍ച്ചെ വരെ നീണ്ടുനിന്ന നാടകീയമായ ചര്‍ച്ചകള്‍ക്കൊടുവിലായിരുന്നു വോട്ടെടുപ്പ്. അനുകൂലിച്ചവര്‍ 298 പേരും എതിര്‍ത്തവര്‍ 230 പേരുമാണ്. ഭരണഘടനാ ഭേദഗതിക്ക് ആവശ്യമായ മൂന്നില്‍ രണ്ട് ഭൂരിപക്ഷം ലഭിച്ചില്ല. പ്രതിപക്ഷത്തിന്റെ ഈ നിലപാട് ഓരോ ഗ്രാമത്തിലും ഓരോ വീടുകളിലും എത്തിക്കാന്‍ പ്രധാനമന്ത്രി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
സ്ത്രീശാക്തീകരണത്തിന് തടസ്സം നില്‍ക്കുന്നവരെ ജനങ്ങള്‍ തിരിച്ചറിയണമെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ഇതിന് സ്ത്രീകള്‍ തന്നെ മറുപടി നല്‍കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബില്‍ പരാജയപ്പെട്ടത് രാഷ്‌ട്രീയമായ വലിയ ആരോപണപ്രത്യാരോപണങ്ങള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്. സ്ത്രീവിരുദ്ധമായ നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചതെന്ന് ഭരണപക്ഷം ആരോപിക്കുമ്പോള്‍, ബില്ലിലെ ചില വ്യവസ്ഥകളോടുള്ള വിയോജിപ്പാണ് എതിര്‍പ്പിന് കാരണമെന്നാണ് പ്രതിപക്ഷ പക്ഷത്തിന്റെ വാദം. വരും ദിവസങ്ങളില്‍ ഈ വിഷയം രാജ്യവ്യാപകമായി വലിയ ചര്‍ച്ചയാകുമെന്ന് ഉറപ്പായി.















