ന്യൂഡല്‍ഹി: രാജ്യതലസ്ഥാനത്തെ നടുക്കുന്ന സ്ഫോടന പരമ്പരകള്‍ക്കായി പദ്ധതിയിട്ട ഭീകരസംഘത്തെ ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടി. പരിശോധനകള്‍ വെട്ടിച്ച് ജനത്തിരക്കേറിയ ഇടങ്ങളില്‍ സ്ഫോടനം നടത്താനായി റിമോട്ട് കണ്‍ട്രോള്‍ കളിപ്പാട്ട കാറുകളെ മറയാക്കാനായിരുന്നു സംഘത്തിന്റെ നീക്കം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നാലുപേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിടിയിലായവര്‍ വിവിധ തൊഴിലുകളില്‍ ഏര്‍പ്പെട്ട് രഹസ്യമായി ഭീകരപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
മഹാരാഷ്‌ട്രയിലെ താനെയില്‍ വെല്‍ഡറായി ജോലി ചെയ്തിരുന്ന മുസൈബ് അഹമ്മദ്, മുംബൈയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി മുഹമ്മദ് ഹമ്മദ്, ഭുവനേശ്വറില്‍ നിന്നുള്ള സെക്യൂരിറ്റി ഗാര്‍ഡ് ഷെയ്ഖ് ഇമ്രാന്‍, ബിഹാര്‍ സ്വദേശിയായ പ്ലംബര്‍ മുഹമ്മദ് സൊഹൈല്‍ എന്നിവരെയാണ് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്‍ പിടികൂടിയത്. ചെങ്കോട്ട, ഇന്ത്യ ഗേറ്റ് തുടങ്ങിയ ചരിത്രപ്രധാനമായ ഇടങ്ങളാണ് ഭീകരര്‍ ലക്ഷ്യം വെച്ചിരുന്നത്. സംഘത്തിലെ പ്രധാനിയായ ഷെയ്ഖ് ഇമ്രാന്‍ കഴിഞ്ഞ ഡിസംബറില്‍ ഈ സ്ഥലങ്ങളില്‍ നേരിട്ടെത്തി നിരീക്ഷണം നടത്തിയിരുന്നു.
ഐ.ഇ.ഡി ഘടിപ്പിച്ച കളിപ്പാട്ട കാറുകള്‍ റിമോട്ട് വഴി നിയന്ത്രിച്ച് ജനക്കൂട്ടത്തിനിടയിലേക്ക് എത്തിച്ച് സ്ഫോടനം നടത്താനായിരുന്നു പ്ലാന്‍. രണ്ട് കളിപ്പാട്ട കാറുകള്‍ പോലീസ് ഇവരില്‍ നിന്ന് പിടിച്ചെടുത്തു. ചെങ്കോട്ടയ്‌ക്ക് മുകളില്‍ കറുത്ത പതാക ഉയര്‍ത്തുന്ന ചിത്രങ്ങള്‍ ഇവര്‍ പ്രചരിപ്പിച്ചിരുന്നു. കൂടാതെ ‘ഘസ്വ-ഇ-ഹിന്ദ്’ പോലുള്ള വിഘടനവാദ ആശയങ്ങളും ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെച്ചിരുന്നു. ബാങ്ക് അക്കൗണ്ടുകള്‍ക്ക് പുറമെ ക്യു.ആര്‍ കോഡുകള്‍ വഴിയും ഇവര്‍ നിയമവിരുദ്ധമായി പണം സമാഹരിച്ചിരുന്നതായി സ്പെഷ്യല്‍ സെല്‍ ഡി.സി.പി പ്രവീണ്‍ കുമാര്‍ ത്രിപാഠി വ്യക്തമാക്കി.
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നൂതനമായ സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ പണമിടപാടുകളും സംഘം ഉപയോഗിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തി. നിലവില്‍ പിടിയിലായവരെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ക്ക് പിന്നില്‍ മറ്റ് അന്താരാഷ്‌ട്ര ഭീകര സംഘടനകളുടെ സഹായമുണ്ടോ എന്നും പോലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിലെ സുരക്ഷാ സംവിധാനങ്ങള്‍ വീണ്ടും ശക്തമാക്കി.















