ന്യൂഡല്‍ഹി: ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും മുന്‍ ദേശീയ വൈസ് പ്രസിഡന്റുമായ ബല്‍ബീര്‍ പുഞ്ച് (75) അന്തരിച്ചു. പത്രപ്രവര്‍ത്തന രംഗത്തും രാഷ്‌ട്രീയ ലോകത്തും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നു അദ്ദേഹം. ഡല്‍ഹിയില്‍ വെച്ചായിരുന്നു അന്ത്യം. സജീവ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നതിന് മുന്‍പ് പത്രപ്രവര്‍ത്തന മേഖലയില്‍ സജീവമായിരുന്നു പുഞ്ച്. 1971-ല്‍ ‘ദി മദര്‍ലാന്‍ഡ്’ എന്ന പത്രത്തിലൂടെയാണ് അദ്ദേഹം ഔദ്യോഗിക ജീവിതം ആരംഭിച്ചത്.
1974 മുതല്‍ രണ്ട് പതിറ്റാണ്ടിലേറെ കാലം ‘ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസില്‍’ സേവനമനുഷ്ഠിച്ചു. സാമ്പത്തിക-രാഷ്‌ട്രീയ വിഷയങ്ങളിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 1996 മുതല്‍ 2000 വരെ ‘ദി ഒബ്‌സര്‍വര്‍ ഓഫ് ബിസിനസ് ആന്‍ഡ് പൊളിറ്റിക്‌സ്’ എന്ന സ്ഥാപനത്തില്‍ എക്‌സിക്യൂട്ടീവ് എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഡല്‍ഹി ജേണലിസ്റ്റ് അസോസിയേഷന്‍ പ്രസിഡന്റ് (19891991), നാഷണല്‍ യൂണിയന്‍ ഓഫ് ജേണലിസ്റ്റ്‌സ് ജനറല്‍ സെക്രട്ടറി എന്നീ സ്ഥാനങ്ങളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
ഐഐഎംസി ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളിലൂടെ മാധ്യമ വിദ്യാഭ്യാസ രംഗത്തും അദ്ദേഹം സജീവമായിരുന്നു. രാജ്യസഭാ അംഗമെന്ന നിലയില്‍ സാമൂഹിക-സാമ്പത്തിക വിഷയങ്ങളില്‍ പാര്‍ലമെന്റില്‍ അദ്ദേഹം ക്രിയാത്മകമായ ഇടപെടലുകള്‍ നടത്തി. ദേശീയ യുവജന കമ്മീഷന്‍ ചെയര്‍മാന്‍, ഡല്‍ഹി ഫിനാന്‍സ് കമ്മീഷന്‍ അംഗം എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിച്ചു. പ്രമുഖ എഴുത്തുകാരനും കോളമിസ്റ്റുമായിരുന്ന അദ്ദേഹം അവസാന നാളുകള്‍ വരെയും ഹിന്ദി, ഇംഗ്ലീഷ് പ്രസിദ്ധീകരണങ്ങളില്‍ സജീവമായി എഴുതിയിരുന്നു.
2022-ല്‍ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്‌ക്കുള്ള ‘ദേവര്‍ഷി നാരദ് സമ്മാന്‍’ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു. ഇന്ത്യന്‍ മാധ്യമ-രാഷ്‌ട്രീയ മേഖലയിലെ ബൗദ്ധികമായ ഒരു ശബ്ദമാണ് ബല്‍ബീര്‍ പുഞ്ചിന്റെ നിര്യാണത്തിലൂടെ വിടവാങ്ങിയത്.















