ബങ്കുര: പശ്ചിമ ബംഗാള്‍ സര്‍ക്കാരിനെതിരെയും തൃണമൂല്‍ കോണ്‍ഗ്രസിനെതിരെയും ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗാളിലെ സ്ത്രീകള്‍ക്കും ഗോത്രവര്‍ഗക്കാര്‍ക്കും ടിഎംസി സര്‍ക്കാര്‍ വന്‍ ചതിയാണ് ചെയ്തതെന്ന് അദ്ദേഹം ആരോപിച്ചു. തെരഞ്ഞെടുപ്പ് ഫലം വരുന്നതോടെ സംസ്ഥാനത്തെ അഴിമതിക്കാര്‍ക്കും മാഫിയകള്‍ക്കും കടുത്ത ശിക്ഷ ലഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പാര്‍ലമെന്റില്‍ സ്ത്രീ സംവരണ ബില്‍ പാസാക്കുന്നതിനെ എതിര്‍ത്തതിലൂടെ ടിഎംസി ബംഗാളിലെ സ്ത്രീകളെ വഞ്ചിച്ചുവെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോണ്‍ഗ്രസുമായി ചേര്‍ന്ന് സ്ത്രീകളുടെ അവകാശങ്ങള്‍ നിഷേധിക്കാന്‍ ടിഎംസി ഗൂഢാലോചന നടത്തിയതായും അദ്ദേഹം ആരോപിച്ചു.
‘ടിഎംസി ഗുണ്ടകള്‍ക്കും സിന്‍ഡിക്കേറ്റുകള്‍ക്കും ഞാന്‍ നല്‍കുന്ന അവസാന അവസരമാണിത്. ഏപ്രില്‍ 29-നകം അടുത്തുള്ള പോലീസ് സ്റ്റേഷനില്‍ കീഴടങ്ങുക. മെയ് 4-ന് ശേഷം ആരെയും വെറുതെ വിടില്ല,’ – പ്രധാനമന്ത്രി പറഞ്ഞു. ടിഎംസി നേതാക്കളുടെ ഭീഷണി കലര്‍ന്ന ഭാഷ അവരുടെ തോല്‍വി ഭീതിയാണ് കാണിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന് ആദ്യത്തെ ഗോത്രവര്‍ഗ വനിതാ രാഷ്‌ട്രപതിയെ നല്‍കിയത് ബിജെപിയാണ്. എന്നാല്‍ രാഷ്‌ട്രപതി ദ്രൗപതി മുര്‍മുവിനെ അപമാനിക്കുന്ന നിലപാടാണ് ടിഎംസി സ്വീകരിക്കുന്നത്. അവര്‍ക്ക് ഗോത്രവര്‍ഗക്കാരോടുള്ള വിദ്വേഷമാണ് ഇതിലൂടെ പ്രകടമാകുന്നതെന്നും മോദി കുറ്റപ്പെടുത്തി.
മറ്റ് ബിജെപി ഭരണ സംസ്ഥാനങ്ങളില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ബംഗാളിലെ സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ലെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബംഗാളില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നാല്‍ സൗജന്യ റേഷന്‍, വീട് നിര്‍മ്മാണത്തിന് സാമ്പത്തിക സഹായം, സൗജന്യ ചികിത്സ എന്നിവ ഉറപ്പാക്കുമെന്നും അദ്ദേഹം വാഗ്ദാനം ചെയ്തു. അനധികൃത കുടിയേറ്റക്കാര്‍ക്കായി നിയമങ്ങള്‍ ലംഘിക്കുന്ന ടിഎംസി, ഭരണഘടനാ വിരുദ്ധമായി മതപരമായ സംവരണം പ്രോത്സാഹിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി ബങ്കുരയിലെ റാലിയില്‍ ആരോപിച്ചു. മെയ് 4-ന് തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതോടെ ബംഗാളില്‍ പുതിയ ചരിത്രം പിറക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.















