ഇടുക്കി: ഇരട്ടയാറിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് കൊല്ലപ്പെട്ടു. ഇരട്ടയാർ സ്വദേശി രാഹുൽ സണ്ണി (30) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സുഹൃത്തായ സജയനെ കട്ടപ്പന പോലീസ് അറസ്റ്റ് ചെയ്തു.
ഞായറാഴ്ച രാത്രി പത്ത് മണിയോടെ ഇരട്ടയാർ പഴയ പഞ്ചായത്ത് ഓഫീസിന് സമീപമുള്ള കെട്ടിടത്തിന് മുന്നിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. രാഹുലും സജയനും ചേർന്ന് ഇവിടെയിരുന്ന് മദ്യപിക്കുകയായിരുന്നു. മദ്യലഹരിയിൽ ഇരുവരും തമ്മിൽ വാക്കുതർക്കം ഉണ്ടാകുകയും അത് ക്രൂരമായ മർദ്ദനത്തിൽ കലാശിക്കുകയുമായിരുന്നു. തർക്കം രൂക്ഷമായതോടെ സജയൻ രാഹുലിനെ ക്രൂരമായി മർദ്ദിച്ചു. മർദ്ദനമേറ്റ് നിലത്തു വീണ രാഹുലിന്റെ കഴുത്തിൽ ഷാൾ മുറുക്കി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. നിലവിളിയും ബഹളവും കേട്ടെത്തിയ സമീപവാസികളാണ് ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചത്.
പോലീസ് എത്തുമ്പോൾ രാഹുലിന്റെ നെഞ്ചിൽ കയറി ഇരിക്കുന്ന നിലയിലായിരുന്നു പ്രതി സജയൻ. അബോധാവസ്ഥയിലായ രാഹുലിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. സംഭവസ്ഥലത്തുനിന്നുതന്നെ സജയനെ പോലീസ് കസ്റ്റഡിയിലെടുത്തു. കട്ടപ്പന പോലീസ് സ്റ്റേഷനിൽ എത്തിച്ച് വിശദമായി ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.















