കൊളംബോ: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ശ്രീലങ്കയിലെത്തിയ ഇന്ത്യൻ ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണൻ പ്രസിഡന്റ് അനുര കുമാര ദിസനായകയുമായി കൂടിക്കാഴ്ച നടത്തി. ഒരു ഇന്ത്യൻ ഉപരാഷ്‌ട്രപതി ശ്രീലങ്കയിൽ നടത്തുന്ന ആദ്യ സന്ദർശനമാണിത്. വിമാനത്താവളത്തിൽ ശ്രീലങ്കൻ കായിക മന്ത്രി സുനിൽ കുമാര ഗമഗെയുടെ നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് 49 അംഗ പ്രതിനിധി സംഘത്തോടൊപ്പം എത്തിയ രാധാകൃഷ്ണന് ലഭിച്ചത്. ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ എന്ന നയത്തിന്റെ ഭാഗമായാണ് ഈ സന്ദർശനം നടന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള ചരിത്രപരവും സാംസ്കാരികവുമായ ബന്ധം ഊട്ടിയുറപ്പിക്കുന്നതിനൊപ്പം സുപ്രധാനമായ വികസന പദ്ധതികളും ചർച്ചാവിഷയമായി. ഡിത്വ ചുഴലിക്കാറ്റ് നാശം വിതച്ച പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായി ഇന്ത്യ നൽകിയ 450 ദശലക്ഷം യുഎസ് ഡോളറിന്റെ സഹായ പാക്കേജിനെക്കുറിച്ച് വിശദമായി സംസാരിച്ചു. പ്രത്യേകിച്ച് തോട്ടം മേഖലയിലെ ഇന്ത്യൻ വംശജരായ തമിഴ് ജനതയുടെ പുനരധിവാസത്തിനും ക്ഷേമത്തിനുമുള്ള പദ്ധതികൾക്ക് ഈ പാക്കേജിൽ വലിയ മുൻഗണന നൽകുന്നുണ്ട്.
ഇന്ത്യ-ശ്രീലങ്ക ബന്ധത്തിലെ സുപ്രധാന വിഷയമായ മൽസ്യത്തൊഴിലാളി പ്രശ്നവും ചർച്ചയിൽ സജീവമായിരുന്നു. പാക് കടലിടുക്കിൽ അബദ്ധത്തിൽ അതിർത്തി ലംഘിക്കുന്ന മൽസ്യത്തൊഴിലാളികളുടെ ജീവിതോപാധി കണക്കിലെടുത്ത് വിഷയം മാനുഷികമായ രീതിയിൽ കൈകാര്യം ചെയ്യാൻ ഇരുപക്ഷവും ധാരണയിലെത്തി. സന്ദർശനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി ഹരിനി അമരസൂര്യയുമായും ഉപരാഷ്‌ട്രപതി ചർച്ച നടത്തും. വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള നിർണ്ണായകമായ നിരവധി ധാരണാപത്രങ്ങൾ ഈ സന്ദർശനവേളയിൽ കൈമാറുമെന്നും ശ്രീലങ്കൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.















