കൊൽക്കത്ത: കൊൽക്കത്ത പൊലീസ് ഡെപ്യൂട്ടി കമ്മീഷണർ ശന്തനു സിൻഹ ബിശ്വാസിന്റെ വസതിയിൽ ഇ ഡി റെയ്ഡ്. സോന പപ്പു കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണവുമായി ബന്ധപ്പെട്ടാണ് കൊൽക്കത്ത പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ശാന്തനു സിൻഹ ബിശ്വാസ്, സൺ എന്റർപ്രൈസ് മാനേജിംഗ് ഡയറക്ടർ ജയ് എസ് കാംദാർ എന്നിവരുമായി ബന്ധപ്പെട്ട മൂന്ന് സ്ഥലങ്ങളിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഞായറാഴ്ച റെയ്ഡ് നടത്തിയത്.
റിയൽ എസ്റ്റേറ്റ് മേഖലയിൽ സജീവമായ കാംദാറിന്റെ വീട്ടിൽ നിന്ന് പണം കണ്ടെടുത്തതായും റിപ്പോർട്ടുകളുണ്ട്. നേരത്തെ രണ്ട് തവണ ചോദ്യം ചെയ്യലിന് ഹാജരാകാൻ ഇ ഡി ആവശ്യപ്പെട്ടെങ്കിലും ഇയാൾ ഒഴിഞ്ഞുമാറുകയായിരുന്നു. ഞായറാഴ്ച രാവിലെ ഉദ്യോഗസ്ഥർ എത്തിയപ്പോൾ വീട്ടുകാർ വാതിൽ തുറക്കാൻ തയ്യാറാകാതിരുന്നത് നേരിയ സംഘർഷാവസ്ഥയ്‌ക്ക് കാരണമായി. ഏറെ നേരത്തെ കാത്തിരിപ്പിന് ശേഷമാണ് ഉദ്യോഗസ്ഥർക്ക് അകത്ത് പ്രവേശിക്കാൻ കഴിഞ്ഞത്.
സൗത്ത് കൊൽക്കത്തയിലെ ബാലിഗഞ്ച് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ‘സോന പപ്പു’ സിൻഡിക്കേറ്റ് കേസുമായി ബന്ധപ്പെട്ടാണ് തിരച്ചിൽ.
മുഖ്യമന്ത്രി മമത ബാനർജിയുടെ മണ്ഡലമായ ഭവാനിപൂരിലെ കാളിഘട്ട് പൊലീസ് സ്റ്റേഷനിലെ ഓഫീസർ ഇൻ ചാർജ് ആയി ബിശ്വാസ് നേരത്തെ സേവനമനുഷ്ഠിച്ചിട്ടുണ്ട്.
ഗൊൽപാർക്ക് സംഘർഷ കേസിലെ പ്രധാന പ്രതിയായ ‘സോന പപ്പു’ എന്ന ബിശ്വജിത് പോദ്ദാറുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ അന്വേഷണം . ഇയാൾ ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്. എന്നാലും സോഷ്യൽ മീഡിയയിൽ ലൈവ് വീഡിയോകളുമായി ‘സോന പപ്പു’ പ്രത്യക്ഷപ്പെടാറുണ്ട്.സോന പപ്പു ഉൾപ്പെടെയുള്ള പ്രതികൾ പശ്ചിമ ബംഗാൾ സംസ്ഥാനത്ത് സംഘടിത ക്രിമിനൽ സിൻഡിക്കേറ്റ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നുവെന്നും സിൻഡിക്കേറ്റ് പ്രവർത്തനങ്ങൾ വഴി നിയമവിരുദ്ധമായി വൻതോതിൽ ഫണ്ട് സമ്പാദിച്ചുവെന്നും ഈ ഡി ആരോപിച്ചു.
പശ്ചിമ ബംഗാളിൽ ഏപ്രിൽ 23, 29 തീയതികളിലാണ് വോട്ടെടുപ്പ് നടക്കുന്നത്. മെയ് നാലിന് ഫലം പ്രഖ്യാപിക്കും.















