ഹൈദരാബാദ് : നടനും ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയുമായ പവൻ കല്യാണിന് കടുത്ത ശാരീരികാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി. ശനിയാഴ്ച വൈകുന്നേരം ശസ്ത്രക്രിയയ്‌ക്ക് വിധേയനാക്കി എന്നാണ് ജനസേനാ പാര്‍ട്ടി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നത്. .
ശസ്ത്രക്രിയയ്‌ക്ക് ശേഷം വിശ്രമിക്കുകയായിരുന്ന പവന്‍ കല്യാണിനെ മോദി ഫോണില്‍ വിളിച്ച് വിവരങ്ങള്‍ അന്വേഷിച്ചു. വേഗം സുഖംപ്രാപിക്കട്ടെ എന്ന് അറിയിക്കുകയും ചെയ്തു. മോദി പവന്‍ കല്യാണിനെ ഫോണില്‍ വിളിച്ചത് ആന്ധ്രയിലെ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും തരംഗമായി ഇതോടെ കൂടുതല്‍ പേര്‍ പവന്‍ കല്യാണിന് സമൂഹമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ അയയ്‌ക്കാന്‍ തുടങ്ങി. താന്‍ ഇനിയും നന്ദിയുള്ളവനായി ഇരിയ്‌ക്കുമെന്ന് പവന്‍ കല്യാണ്‍ പറഞ്ഞു.
കഴിഞ്ഞ കുറച്ച് മാസങ്ങളായി അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങളുണ്ടായിരുന്നതായി റിപ്പോർട്ടുണ്ട്. കൃത്യമായ ആരോഗ്യപ്രശ്നം അറിയില്ലെങ്കിലും, വെള്ളിയാഴ്ച നടന്ന ഒരു ഔദ്യോഗിക യോഗത്തിനിടെ അദ്ദേഹത്തിന് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടതായി അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ജനസേന ഔദ്യോഗികമായി പുറത്തുവിട്ട അറിയിപ്പില്‍ പറയുന്നു. ഇതിനെത്തുടർന്ന്, അദ്ദേഹം ആശുപത്രിയിൽ പോയി വിവിധ പരിശോധനകളും എംആർഐ സ്കാനിങ്ങും നടത്തിയ ശേഷം ശസ്ത്രക്രിയയ്‌ക്ക് വിധേയനാകാന്‍ തീരുമാനിച്ചു.
മണിക്കൂറുകൾക്ക് ശേഷം, നടനും രാഷ്‌ട്രീയക്കാരനുമായ നാഗേന്ദ്ര ബാബു പവന്‍ കല്യാണ്‍ സുഖം പ്രാപിച്ചുവരുന്നതായി അറിയിച്ചു. തല്‍ക്കാലം വിശ്രമത്തിന്റെ ഭാഗമായി പവന്‍ കല്യാൺ തന്റെ ഔദ്യോഗിക ചുമതലകളിൽ നിന്ന് കുറച്ച് ദിവസത്തെ അവധിയെടുത്തിട്ടുണ്ട്.
അദ്ദേഹം സുഖം പ്രാപിച്ചുവരികയാണ്. എല്ലാം ശുഭകരമാണ്, നന്ദി എന്നാണ് ഭാര്യ അന്ന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.















