ഹരിയാന: ഡേറ്റിംഗ് ആപ്പുകൾ വഴി പരിചയപ്പെടുന്നവരുമായി പുറത്തുപോകുമ്പോൾ ജാഗ്രത വേണമെന്ന മുന്നറിയിപ്പുമായി വീണ്ടും ഒരു തട്ടിപ്പ് കഥ പുറത്ത്. ബംബിൾ വഴി പരിചയപ്പെട്ട യുവതി യുവാവിനെ കബളിപ്പിച്ച് ബാറിലെത്തിച്ച് വൻ തുക ബില്ലടിപ്പിക്കാൻ ശ്രമിച്ച സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിൽ ചർച്ചയാകുന്നത്.
ഗുരുഗ്രാം സ്വദേശിയായ യുവാവിനാണ് ഈ ദുരനുഭവം ഉണ്ടായത്. ജിയ നേഗി എന്ന പേരിൽ ബംബിളിൽ പരിചയപ്പെട്ട യുവതിയെ കാണാനാണ് യുവാവ് എത്തിയത്. ആദ്യം നിശ്ചയിച്ചിരുന്ന സ്ഥലത്ത് എത്തിയപ്പോൾ ‘വൈബ്’ പോരെന്ന കാരണം പറഞ്ഞ് യുവതി യുവാവിനെ നിർബന്ധിച്ച് ജി.ടി.ബി നഗറിലെ ‘ബഘീര’ എന്ന കഫേയിലേക്ക് കൂട്ടിക്കൊണ്ടുപോയി. ഇവിടെ വെച്ചാണ് യുവാവ് ചതി തിരിച്ചറിഞ്ഞത്. കഫേയിലെത്തിയ ഉടൻ യുവാവ് പാസ്ത ഓർഡർ ചെയ്തു. എന്നാൽ യുവതി തുടർച്ചയായി വിലകൂടിയ മദ്യം ഓർഡർ ചെയ്യാൻ തുടങ്ങി. തനിക്ക് മദ്യപിക്കാൻ താല്പര്യമില്ലെന്ന് യുവാവ് അറിയിച്ചെങ്കിലും യുവതി അത് വകവെക്കാതെ ഓർഡറുകൾ തുടർന്നുകൊണ്ടേയിരുന്നു. ഇതിനിടെ ഫോൺ വിളിക്കാൻ പുറത്തിറഞ്ഞിയ യുവാവ്, ആരോ തന്നെ നിരീക്ഷിക്കുന്നുണ്ടെന്ന് മനസ്സിലായി. ഒരു സുഹൃത്തിന്റെ കൃത്യസമയത്തുള്ള മുന്നറിയിപ്പ് ലഭിച്ചതോടെ യുവാവ് ഉടൻ ബില്ല് ആവശ്യപ്പെട്ടു. ബില്ല് എത്തിയത് 22,000 രൂപ എന്ന വലിയ തുകയിലാണ്. ഇതിൽ യുവാവ് കഴിച്ച ഭക്ഷണത്തിന് വെറും 800 രൂപ മാത്രമായിരുന്നു ചിലവ്. ഇത്രയും വലിയ തുക നൽകാൻ യുവാവ് തയ്യാറായില്ല. കഫേ ജീവനക്കാരുമായി തർക്കമുണ്ടായപ്പോൾ, തനിക്ക് രാഷ്‌ട്രീയ സ്വാധീനമുണ്ടെന്ന് യുവാവ് പറഞ്ഞു. ഇതോടെ ജീവനക്കാർ അയയുകയും, ഒടുവിൽ 4,000 രൂപ മാത്രം നൽകി യുവാവ് അവിടെ നിന്നും രക്ഷപ്പെടുകയുമായിരുന്നു.
ഡേറ്റിംഗ് ആപ്പുകൾ കേന്ദ്രീകരിച്ച് ഇത്തരം റാക്കറ്റുകൾ സജീവമാണെന്നും, ഇത്തരം ‘ഡേറ്റിംഗ് ട്രാപ്പുകളിൽ’ വീഴാതിരിക്കാൻ യുവാക്കൾ ശ്രദ്ധിക്കണമെന്നും സോഷ്യൽ മീഡിയയിൽ കമന്റുകൾ നിറയുകയാണ്.















