സോൾ: ഹ്വാസോങ്-11 കാ എന്ന ഉപരിതല മിസൈലുകൾ പരീക്ഷിച്ചുകൊണ്ട് തങ്ങളുടെ നശീകരണ പ്രഹരശേഷി ഉത്തരകൊറിയ ലോകത്തിന് മുന്നിൽ വീണ്ടും പ്രദർശിപ്പിച്ചു. ഏതാണ്ട് 6.5 മുതൽ 7 ഹെക്ടർ വരെ പ്രദേശം നിമിഷനേരം കൊണ്ട് ചാമ്പലാക്കാൻ ശേഷിയുള്ള ക്ലസ്റ്റർ ബോംബ് വാർഹെഡുകളും ഫ്രാഗ്മെന്റേഷൻ മൈൻ വാർഹെഡുകളും ഉൾക്കൊള്ളുന്നവയാണ് ഈ മിസൈലുകൾ എന്നാണ് ഉത്തര കൊറിയയുടെ അവകാശവാദം.
കടലിലെ ഒരു ദ്വീപിനെ ലക്ഷ്യമാക്കി തൊടുത്ത മിസൈലുകൾ കൃത്യമായി ലക്ഷ്യസ്ഥാനത്ത് പതിച്ചതായി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആയുധശേഖരം നവീകരിക്കുന്നതിന്റെ ഭാഗമായി അഞ്ച് അത്യാധുനിക മിസൈലുകളാണ് പരീക്ഷിച്ചതെന്നും ഉയർന്ന ആക്രമണ ശേഷി വർദ്ധിപ്പിക്കുന്നത് സുപ്രധാനമാണെന്ന് പരീക്ഷണത്തിൽ സംതൃപ്തി രേഖപ്പെടുത്തിക്കൊണ്ട് കിം ജോങ് ഉൻ പറഞ്ഞു.
ഇറാൻ-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ക്ലസ്റ്റർ ബോംബുകളുടെ പ്രഹരശേഷി വീണ്ടും ചർച്ചയായതാണ് ആയുധ നിർമ്മാണം വേഗത്തിലാക്കാൻ ഉത്തരകൊറിയയെ പ്രേരിപ്പിച്ചതെന്ന് നിരീക്ഷകർ കരുതുന്നു. ആകാശത്ത് വെച്ച് പൊട്ടിത്തെറിക്കുന്ന ഇത്തരം മിസൈലുകൾ ഡസൻ കണക്കിന് ചെറുകണികകളായി ഒരു വലിയ പ്രദേശത്ത് വ്യാപിക്കുന്നു. ഇവയെ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തടയുക എന്നത് അതീവ ദുഷ്കരമാണ്. ക്ലസ്റ്റർ ബോംബുകൾ നിരോധിച്ചുകൊണ്ടുള്ള അന്താരാഷ്‌ട്ര കരാറിൽ ലോകത്തിലെ 120-ലധികം രാജ്യങ്ങൾ ഒപ്പുവെച്ചിട്ടുണ്ടെങ്കിലും ഉത്തരകൊറിയ, ഇറാൻ, ഇസ്രായേൽ, യുണൈറ്റഡ് സ്റ്റേറ്റ്‌സ് എന്നീ രാജ്യങ്ങൾ ഈ കരാറിന്റെ ഭാഗമല്ല.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായുള്ള നയതന്ത്ര ബന്ധം 2019-ൽ തകർന്നതിന് ശേഷം ഹൈടെക് ആയുധശേഖരം വർദ്ധിപ്പിക്കാനുള്ള തീവ്രശ്രമത്തിലാണ് കിം ജോങ് ഉൻ. മൾട്ടി-വാർഹെഡ് ന്യൂക്ലിയർ മിസൈലുകൾ, ഹൈപ്പർസോണിക് ആയുധങ്ങൾ, അന്തർവാഹിനികളിൽ നിന്ന് തൊടുക്കാവുന്ന മിസൈലുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. മെയ് മാസത്തിൽ ബീജിംഗിൽ വെച്ച് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിൽ കൂടിക്കാഴ്ച നടത്താൻ നിശ്ചയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ അമേരിക്കയുമായുള്ള ഭാവി ചർച്ചകളിൽ തങ്ങളുടെ വിലപേശൽ ശേഷി വർദ്ധിപ്പിക്കാനാണ് ഉത്തരകൊറിയ ഇത്തരം മിസൈൽ പരീക്ഷണങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
ആയുധങ്ങൾ ഉപേക്ഷിക്കണമെന്ന ഉപാധി അമേരിക്ക ഒഴിവാക്കിയാൽ ചർച്ചകൾക്ക് തയ്യാറാണെന്ന സൂചനയും ഉത്തരകൊറിയ നൽകുന്നുണ്ട്. മകൾക്കൊപ്പം ടാങ്ക് ഓടിക്കുന്ന കിം ജോങ് ഉന്നിന്റെ ദൃശ്യങ്ങളും കഴിഞ്ഞ ദിവസങ്ങളിൽ പുറത്തുവന്നിരുന്നു.കിമ്മിന്റെ പിൻഗാമിയായി പരിഗണിക്കപ്പെടുന്ന മകൾ അടുത്ത കാലത്തായി പ്രധാന സൈനിക പരിപാടികളിലെല്ലാം സജീവ സാന്നിധ്യമാണ്. മേഖലയിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉത്തരകൊറിയയുടെ നീക്കങ്ങളെ അതീവ ജാഗ്രതയോടെയാണ് അയൽരാജ്യങ്ങൾ വീക്ഷിക്കുന്നത്.















