മുംബൈ: മഹാരാഷ്‌ട്രയിലെ ഭയന്ദറിൽ ഒരാൾ അസ്വാഭാവികമായ രീതിയിൽ തളർന്നുനിൽക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച സംഭവത്തിൽ വിശദീകരണവുമായി പോലീസ്. ഇത് മാരകമായ ‘സോംബി ഡ്രഗ്’ ഉപയോഗിച്ചത് മൂലമാണെന്ന തരത്തിൽ പ്രചരിച്ച വാർത്തകൾ തെറ്റാണെന്ന് മീരാ ഭയന്ദർ-വസായ് വിരാർ പോലീസ് വ്യക്തമാക്കി. നാഡീവേദനയ്‌ക്കുള്ള മരുന്നായ ‘പ്രീഗാബാലിൻ’ അമിത അളവിൽ കഴിച്ചതാണ് യുവാവിന്റെ അവസ്ഥയ്‌ക്ക് കാരണമായതെന്ന് പോലീസ് അറിയിച്ചു.
Police in #Thane clarified that a viral video showing a disoriented man was not linked to any “zombie drug.” The individual, identified as Sameer Rajendra Rawal, had #overdosed on #Pregabalin a prescription medicine after consuming multiple tablets at once. Authorities traced the… pic.twitter.com/7DAoSfSsku
— News9 (@News9Tweets) April 21, 2026
ഏപ്രിൽ 13-ന് രാത്രി 10 മണിയോടെ റെക്കോർഡ് ചെയ്യപ്പെട്ട വീഡിയോയിലെ യുവാവിനെ പോലീസ് തിരിച്ചറിഞ്ഞു. നേപ്പാൾ സ്വദേശിയായ 22-കാരൻ സമീർ രാജേന്ദ്ര റാവലാണ് ദൃശ്യങ്ങളിലുള്ളത്. ഏപ്രിൽ 17-ന് ഇയാളെ കണ്ടെത്തി ചോദ്യം ചെയ്തപ്പോഴാണ് സത്യാവസ്ഥ പുറത്തുവന്നത്. കഴിഞ്ഞ രണ്ട് വർഷമായി താൻ പ്രീഗാബാലിൻ ഗുളികകൾ ലഹരിക്കായി ഉപയോഗിക്കാറുണ്ടെന്നും, സംഭവദിവസം അഞ്ച് ഗുളികകൾ ഒന്നിച്ച് കഴിച്ചതിനെത്തുടർന്ന് തലകറക്കം അനുഭവപ്പെട്ട് ഒരേനിൽപ്പിൽ നിൽക്കുകയായിരുന്നുവെന്നും യുവാവ് പോലീസിനോട് സമ്മതിച്ചു.
ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്ന് നൽകിയ മെഡിക്കൽ ഷോപ്പിനെതിരെ ശക്തമായ നടപടികൾ സ്വീകരിക്കാനാണ് അധികൃതരുടെ തീരുമാനം. ഷെഡ്യൂൾ-എച്ച് വിഭാഗത്തിൽപ്പെട്ട ഈ മരുന്ന് നിയമവിരുദ്ധമായി വിറ്റ കടയുടമ നിലവിൽ ഒളിവിലാണ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്റെ സഹായത്തോടെ കട പരിശോധിച്ച പോലീസ്, ഉടമയ്‌ക്കെതിരെ നടപടി ആവശ്യപ്പെട്ട് താനെ എഫ്.ഡി.എയ്‌ക്ക് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്നും പോലീസ് പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.















