തിരുവനന്തപുരം: സംസ്ഥാനത്തെ പ്രധാന സർക്കാർ ആരോഗ്യ കേന്ദ്രങ്ങളിലൊന്നായ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികളുടെയും ബന്ധുക്കളുടെയും വൻ പ്രതിഷേധം. കാർഡിയോളജി ഒ.പിക്ക് മുന്നിലാണ് ടോക്കൺ തീർന്നുവെന്ന കാരണത്താൽ വിദഗ്‌ദ്ധ ചികിത്സ തേടിയെത്തിയ പാവപ്പെട്ട രോഗികളെ തിരിച്ചയച്ചത്.
ദിവസവും കേവലം 150 ടോക്കണുകൾ മാത്രമാണ് കാർഡിയോളജി ഒ.പിയിൽ നൽകുന്നത്. ഇതിൽ ഭൂരിഭാഗവും ഓൺലൈൻ ബുക്കിംഗ് വഴി മുൻകൂട്ടി തീരുന്നതിനാൽ നേരിട്ടെത്തുന്നവർക്ക് ചികിത്സ ലഭിക്കുന്നില്ല. തിങ്കൾ, വ്യാഴം ദിവസങ്ങളിൽ മാത്രമാണ് ഇവിടെ കാർഡിയോളജി ഒ.പി പ്രവർത്തിക്കുന്നത്. നൂറുകണക്കിന് രോഗികളെ പരിശോധിക്കാൻ ഒരേയൊരു ഡോക്ടർ മാത്രമാണ് ഒ.പിയിൽ ഉള്ളത്. പുലർച്ചെ 4 മണി മുതൽ ക്യൂ നിന്ന രോഗികളെ പോലും പരിഗണിക്കാതെ 8 മണിയോടെ ടോക്കൺ തീർന്നുവെന്ന് അധികൃതർ അറിയിച്ചു. കൗണ്ടറുകൾ തുറന്ന് അരമണിക്കൂറിനുള്ളിലാണ് ഈ അറിയിപ്പുണ്ടായത്. അടുത്ത ചൊവ്വാഴ്ച ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുള്ള രോഗികൾ വരെ ടോക്കൺ ലഭിക്കാത്തവരിൽ ഉൾപ്പെടുന്നു. ഹൃദ്രോഗ വിഭാഗത്തിൽ നിന്നുള്ള ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് ലഭിക്കാതെ ഇവരുടെ സർജറി നടത്താൻ സാധിക്കില്ല. ഹൃദയത്തിൽ ബ്ലോക്ക് ഉള്ളവരും നിത്യരോഗികളും ഇതോടെ ആശങ്കയിലായി.
പ്രതിഷേധം ശക്തമായതോടെ രോഗികൾ പരാതിയുമായി ആർ.എം.ഒയെ കാണാൻ നിർദ്ദേശിച്ചെങ്കിലും ആ സമയത്ത് ഉദ്യോഗസ്ഥൻ ഓഫീസിൽ ഉണ്ടായിരുന്നില്ലെന്ന് രോഗികൾ ആരോപിച്ചു. ഹൃദ്രോഗികളെ പരിശോധിക്കാൻ സൗകര്യമില്ലെന്നും പകരം മെഡിസിൻ വിഭാഗം ഡോക്ടറെ കാണാനുമാണ് ആശുപത്രി അധികൃതർ നൽകിയ മറുപടി. സാങ്കേതിക പരിജ്ഞാനമില്ലാത്ത സാധാരണക്കാരായ ഞങ്ങൾ എങ്ങനെയാണ് ഓൺലൈൻ ബുക്കിംഗ് നടത്തുക? എന്നാണ് സാധാരണകാരായ രോഗികളുടെ ചോദ്യം.
തിരുവനന്തപുരം ജില്ലയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട ആശുപത്രിയിൽ ഹൃദ്രോഗികൾക്കായി മതിയായ സൗകര്യങ്ങളും ഡോക്ടർമാരുടെ സേവനവും ഉറപ്പാക്കണമെന്നാണ് പൊതുജനങ്ങളുടെ ആവശ്യം.















