കണ്ണൂർ: ശ്രീകണ്ഠപുരം ചെങ്ങളായി മുക്കാടം പ്രദേശത്ത് സംസ്ഥാന പാതയോരത്തെ നെൽവയലുകളും തണ്ണീർത്തടങ്ങളും ചട്ടങ്ങൾ ലംഘിച്ച് മണ്ണിട്ട് നികത്തുന്നതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. ഒരുകാലത്ത് സജീവമായി കൃഷി നടന്നിരുന്ന പാടശേഖരങ്ങൾ റിയൽ എസ്റ്റേറ്റ് മാഫിയ കൈയടക്കി കല്ലിട്ട് കെട്ടിത്തിരിക്കുകയാണ്. നിയമവിരുദ്ധമായ ഈ വയൽ നികത്തൽ അടിയന്തരമായി നിർത്തിവെക്കണമെന്നും അല്ലാത്തപക്ഷം ശക്തമായ ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ബിജെപി നേതൃത്വം മുന്നറിയിപ്പ് നൽകി.
തണ്ണീർത്തട സംരക്ഷണ നിയമത്തിന്റെ പരിധിയിൽ വരുന്ന അതീവ ജാഗ്രത വേണ്ട ഈ പ്രദേശം കാലങ്ങളായി മണ്ണ് മാഫിയയുടെ പിടിയിലാണെന്നാണ്. ഈ നിയമലംഘനത്തിന് പ്രാദേശിക പഞ്ചായത്ത് മെമ്പർ ഉൾപ്പെടെയുള്ള ചില ജനപ്രതിനിധികൾ ഒത്താശ ചെയ്യുന്നുണ്ടെന്ന പരാതിയും ഉയർന്നിട്ടുണ്ട്. കൃഷിഭൂമി സംരക്ഷിക്കേണ്ടവർ തന്നെ മണ്ണുമാഫിയയുടെ താല്പര്യങ്ങൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് പ്രദേശവാസികൾക്കിടയിൽ വലിയ അമർഷത്തിന് കാരണമായിട്ടുണ്ട്.
സംസ്ഥാന പാതയോരത്തെ ഈ നിയമലംഘനം തുടർന്നാൽ പ്രദേശത്തെ ജലസ്രോതസ്സുകൾ വറ്റിവരളുമെന്നും പരിസ്ഥിതി സന്തുലിതാവസ്ഥ തകരുമെന്നും പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാണിക്കുന്നു. അധികൃതർ അടിയന്തരമായി ഇടപെട്ട് വയൽ നികത്തൽ തടയാനും കൃഷിഭൂമി സംരക്ഷിക്കാനുമുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.














