ടെഹ്റാൻ: ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമേനി നിലവിൽ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ (ഐആർജിസി) ജനറൽമാരുടെ ഉപദേശപ്രകാരമാണ് രാജ്യം ഭരിക്കുന്നതെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. കഴിഞ്ഞ ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ പിതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെടുകയും മുജ്തബയ്‌ക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തിന് ശേഷം അദ്ദേഹം പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്തത് വലിയ രീതിയിലുള്ള ചർച്ചകൾക്കും വഴിമാറിയിരിക്കുകയാണ്.
വ്യോമാക്രമണത്തിൽ മുജ്തബയുടെ മുഖത്ത് സാരമായ പരിക്കേറ്റതായും സംസാരിക്കാൻ പ്രയാസമുള്ള രീതിയിൽ താടിയെല്ലിന് പൊള്ളലേറ്റതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഈ പരിക്കുകൾ പരിഹരിക്കാൻ അദ്ദേഹത്തിന് പ്ലാസ്റ്റിക് സർജറി വേണ്ടിവരും. കൂടാതെ ഒരു കാൽ മുറിച്ചു മാറ്റേണ്ടി വന്ന സാഹചര്യത്തിൽ കൃത്രിമക്കാൽ ഉപയോഗിക്കേണ്ടി വരുമെന്നും സൂചനയുണ്ട്. മുജ്തബ മാനസികമായി ആരോഗ്യവാനാണെന്ന് ഇറാൻ അവകാശപ്പെടുമ്പോഴും, പ്രായോഗികമായി രാജ്യം ഭരിക്കുന്നത് ഐആർജിസി ജനറൽമാരുടെ ഒരു പ്രത്യേക ബോർഡാണ്.
ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിലും യുഎസുമായുള്ള വെടിനിർത്തൽ ചർച്ചകളിലും അന്തിമ തീരുമാനമെടുക്കുന്നത് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിലെ ജനറൽമാരുടെ ബോർഡാണ്. പ്രസിഡന്റ് മസൂദ് പെസെഷ്കിയന്റെ നേതൃത്വത്തിലുള്ള സർക്കാരിന് ദൈനംദിന ഭരണകാര്യങ്ങളിലും അവശ്യസാധന വിതരണത്തിലും മാത്രമേ നിലവിൽ അധികാരമുള്ളൂ. വിദേശകാര്യ മന്ത്രാലയം കൈകാര്യം ചെയ്തിരുന്ന നിർണായക നയതന്ത്ര ചർച്ചകൾ ഇപ്പോൾ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫിന്റെ നിയന്ത്രണത്തിലാണ്.















