ആലപ്പുഴ: ആശുപത്രിയിലെത്തിച്ച് ഒരു മണിക്കൂർ കഴിഞ്ഞിട്ടും പ്രതിവിഷം നൽകാതെ കായംകുളത്തെ വീട്ടമ്മ മരിച്ച സംഭവത്തിൽ മരണം പാമ്പുകടിയേറ്റുതന്നെ എന്ന് സ്ഥിരീകരണം . പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. ശരീരത്തില്‍ പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. ശരീരത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യവും കണ്ടെത്തി. ഇക്കാര്യം പൂർണ്ണമായും സ്ഥിരീകരിക്കാന്‍ ആന്തരിക അവയവങ്ങളുടെ സാമ്പിള്‍ വിദഗ്ധ പരിശോധനയ്‌ക്ക് അയച്ചു.
പാമ്പുകടിയേറ്റതിന്റെ ലക്ഷണങ്ങള്‍ വീട്ടമ്മയുടെ ശരീരത്തിലില്ലെന്നായിരുന്നു കായംകുളം താലൂക്ക് ആശുപത്രിയുടെ വിശദീകരണം. പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങൾ ഈ നിരീക്ഷണത്തെ തള്ളുന്നു.
കായംകുളം വ്യാപാരി വ്യവസായി സഹകരണ സംഘം സെക്രട്ടറി കൂടിയായ ചേരാവള്ളി സ്വദേശിനി സെലീന മരിച്ചത് വ്യാഴാഴ്ചയായിരുന്നു . കൊറ്റുകുളങ്ങരയില്‍ ബന്ധുവിന്റെ വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു സെലീന. സല്‍ക്കാരത്തില്‍ പങ്കെടുത്ത ശേഷം ആളൊഴിഞ്ഞ പറമ്പില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനമെടുക്കാന്‍ പോയപ്പോഴായിരുന്നു പാമ്പുകടിയേറ്റത്.
ഉടന്‍തന്നെ സെലീനയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. എന്നാല്‍ മരണപ്പെടുകയായിരുന്നു. ഇതിന് പിന്നാലെ ആശുപത്രിക്കെതിരെ ആരോപണവുമായി സെലീനയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. ആശുപത്രിയിലെത്തി ഒരു മണിക്കൂർ ആയിട്ടും പ്രതിവിഷം നൽകിയിരുന്നില്ലന്നാണ് ബന്ധുക്കളുടെ പരാതി. ആശുപത്രിയിൽ പ്രതിവിഷം ഉണ്ടായിരുന്നില്ലന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടി. എന്നാൽ രക്ത പരിശോധനയിൽ വിഷാംശം കണ്ടെത്തിയിരുന്നില്ലന്ന് ആശുപത്രി അധികൃതർ പറഞ്ഞു. ചികിത്സ നല്‍കിയതില്‍ വീഴ്ചയില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞിരുന്നു. ആശുപത്രി അധികൃതരുടെ വാദമുഖങ്ങൾ തള്ളുന്നതാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍.















