കോഴിക്കോട്: മുക്കത്ത് പട്ടാപ്പകൽ എസ്. ഐയുടെ വീട്ടിലുണ്ടായ മോഷണത്തിൽ പണവും ഉപകരണങ്ങളും നഷ്ടമായി. മുത്തേരി കാപ്പുമല വളവിൽ ബെവറജസ് ഔട്ട്‌ലെറ്റിന് സമീപം എസ്.ഐ. ശ്രീരാഗ് വാടകയ്‌ക്ക് താമസിക്കുന്ന വീട്ടിലാണ് പട്ടാപ്പകൽ മോഷണം നടന്നത്. വെള്ളിയാഴ്ച വൈകീട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
കേസിൽ അരീക്കോട് പുത്തൻപീടികസ്വദേശി മിയാസ് ബാബുവിനെ (19) മുക്കം പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മുക്കത്തെ വ്യാപാരിയുടെ ഉടമസ്ഥതയിലുള്ള ഈ വീട്ടിൽ ഒട്ടേറെ മുറികളാണുളളത്. ഈ വീട്ടിലെ ഒരു മുറിയിലാണ് എസ്.ഐ. വാടകയ്‌ക്ക് താമസിച്ചിരുന്നത്. തൊട്ടടുത്ത മുറികളിൽ വീട്ടുടമയുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനത്തിലെ തൊഴിലാളികളാണ് താമസിക്കുന്നത്.
വൈകീട്ട് മൂന്ന് മണിയോടെ വ്യാപാര സ്ഥാപനത്തിലെ ജീവനക്കാരനായ സനീഷ് വീട്ടിലെത്തി പ്രധാനവാതിൽ തുറന്നതോടെ അപരിചിതനായ ഒരാളെ വീടിനകത്ത് കാണുകയായിരുന്നു. ഇതിനിടെ രണ്ടുപേർ ഓടി രക്ഷപ്പെടുകയായിരുന്നു. സംശയം തോന്നിയ സനീഷ്, മിയാസ് ബാബുവിനെ കീഴ്‌പ്പെടുത്തി മുക്കം പോലീസിൽ വിവരം അറിയിച്ചു. ഉടനെ സ്ഥലത്തെത്തിയ മുക്കം പോലീസ് മിയാസ് ബാബുവിനെ
കസ്റ്റഡിയിലെടുത്തതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് മോഷണവിവരം അറിയുന്നത്. പിൻവാതിൽ കുത്തിപ്പൊളിച്ചാണ് മൂന്നംഗ മോഷണസംഘം വീടിനകത്ത് കയറിയത്. മോഷണ സമയത്ത് വീട്ടിൽ മറ്റാരുമില്ലായെന്ന് ഉറപ്പായതോടെ വീടിനകത്തെ മൂന്ന് വാതിലുകളും തകർത്ത് പ്രതികൾ മറ്റ് മുറികളിൽ കയറുകയായിരുന്നു. ഓടിരക്ഷപ്പെട്ട പ്രതികൾ എസ്.ഐയുടെ താമസസ്ഥലത്ത് നിന്നും 8500 രൂപയും പവർബാങ്കും ഡ്രിമ്മറും കൊണ്ടുപോയിട്ടുണ്ട്. ലാപ് ടോപ്പ് ഉൾപ്പെടെയുള്ള ഇലക്ട്രോണിക്സ് സാധനങ്ങൾ വീടിന് പുറത്ത് എത്തിച്ചെങ്കിലും കൈക്കലാക്കാൻ സാധിച്ചിട്ടില്ല.
അന്വേഷണത്തിൽ ബെവറജസ് ഔട്ട് ലെറ്റിലെത്തി മദ്യപിച്ചശേഷം, പ്രതികൾ മദ്യലഹരിയിൽ മോഷണം നടത്തുകയായിരുന്നുവെന്നാണ് സൂചന. മിയാസ് ബാബുവിനെ ചോദ്യം ചെയ്തതിലൂടെ കൂടെയുണ്ടായിരുന്ന മോഷ്ടാക്കളെക്കുറിച്ച് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. മറ്റ് രണ്ട് മോഷ്ടാക്കളെ ഉടൻ പിടികൂടുമെന്ന് മുക്കം പോലീസ് അറിയിച്ചു. മലയോരമേഖലയിൽ ഇത്തരം മോഷണങ്ങൾ പതിവായിരുന്നുവെങ്കിലും നിലവിൽ പോലീസിനും രക്ഷയില്ലാത്ത സാഹചര്യമാണ്.















