ന്യൂഡൽഹി: പുനരുപയോഗയോഗ്യമായ ഊർജ്ജ ഉൽപ്പാദനത്തിൽ ലോകരാഷ്‌ട്രങ്ങൾക്കിടയിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കി ഭാരതം ചരിത്രപരമായ നേട്ടം കൈവരിച്ചു. 2040-ഓടെ രാജ്യത്തിന്റെ പാരമ്പര്യേതര ഊർജ്ജ ഉൽപ്പാദനം 500 ജിഗാവാട്ടായി ഉയർത്താനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ലക്ഷ്യമിടുന്നത്.
അന്താരാഷ്‌ട്ര റിന്യൂവബിൾ എനർജി ഏജൻസിയുടെ 2025 ഡിസംബർ 31 വരെയുള്ള കണക്കുകൾ പ്രകാരം, ഭാരതം നിലവിൽ 274.68 ജിഗാവാട്ട് വൈദ്യുതിയാണ് മലിനീകരണമില്ലാത്ത മാർഗ്ഗങ്ങളിലൂടെ ഉൽപ്പാദിപ്പിക്കുന്നത്. ഇതിൽ 150 ജിഗാവാട്ടിലധികം സൗരോർജ്ജ മേഖലയിൽ നിന്നുള്ളതാണെന്നത് രാജ്യത്തിന്റെ കുതിപ്പിന് വേഗത കൂട്ടുന്നു. കേന്ദ്ര പുനരുപയോഗ ഊർജ്ജ മന്ത്രാലയം പുറത്തുവിട്ട ഈ കണക്കുകൾ പ്രകാരം 2025-26 സാമ്പത്തിക വർഷത്തിൽ മാത്രം 41.61 ജിഗാവാട്ട് അധികമായി ഉൽപ്പാദിപ്പിക്കാൻ രാജ്യത്തിന് സാധിച്ചിട്ടുണ്ട്.
സൗരോർജ്ജ മേഖലയിലെ സ്വയംപര്യാപ്തത ലക്ഷ്യമിട്ട് സോളാർ സെല്ലുകളുടെയും പാനലുകളുടെയും നിർമ്മാണത്തിൽ വലിയ മുന്നേറ്റമാണ് രാജ്യം നടത്തുന്നത്. നിലവിൽ 27 ജിഗാവാട്ട് ഉൽപ്പാദനത്തിന് ആവശ്യമായ സോളാർ പാനലുകൾ ഭാരതത്തിൽ തന്നെ നിർമ്മിക്കുന്നുണ്ട്. സോളാർ സെല്ലുകളുടെ ഉൽപ്പാദനത്തിലുണ്ടായ ഈ വൻ വർദ്ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്.
ഊർജ്ജ ഉൽപ്പാദനത്തിലെ ഈ വർദ്ധനവ് രാജ്യത്തിന്റെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പരിസ്ഥിതി സംരക്ഷണത്തിലും നിർണ്ണായക പങ്കുവഹിക്കുന്നു. പാരമ്പര്യേതര ഊർജ്ജ സ്രോതസ്സുകളിലേക്കുള്ള ഈ ചുവടുമാറ്റം ആഗോള തലത്തിൽ ഭാരതത്തിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കുകയും വരും വർഷങ്ങളിൽ ഊർജ്ജ രംഗത്ത് വലിയ വിപ്ലവത്തിന് വഴിതുറക്കുകയും ചെയ്യും.















