കോഴിക്കോട്: തൊട്ടിൽപ്പാലത്തിനടുത്ത് കരിങ്ങാട് കൊരണപ്പാറ മലയിൽ വഴിതെറ്റി കുടുങ്ങിയ രണ്ട് യുവാക്കളെ ഫയർഫോഴ്സും പോലീസും നാട്ടുകാരും ചേർന്ന് രക്ഷപ്പെടുത്തി. വളയം കുയ്തേരി സ്വദേശികളായ അബിദേവ്, അമൽ എന്നിവരാണ് ശനിയാഴ്ച രാത്രിയോടെ അപകടത്തിൽപ്പെട്ടത്. മണിക്കൂറുകൾ നീണ്ട ആശങ്കയ്‌ക്കൊടുവിൽ രാത്രി പത്തരയോടെയാണ് ഇവരെ സുരക്ഷിതരായി താഴെയെത്തിച്ചത്.
ശനിയാഴ്ച വൈകിട്ടോടെയാണ് യുവാക്കൾ മലകയറിയത്. തിരിച്ചിറങ്ങുന്നതിനിടെ ഇരുട്ടുപരന്നതോടെ വഴി തെറ്റുകയായിരുന്നു. കായക്കൊടി, കാവിലുംപാറ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന കൊരണപ്പാറ മല ഏറെ ദുർഘടവും വന്യമൃഗശല്യമുള്ള പ്രദേശവുമാണ്. മലമുകളിൽ മൊബൈൽ റേഞ്ച് ഇല്ലാത്തതും ഫോണിലെ ചാർജ് തീർന്നതും യുവാക്കളെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനിടെ അല്പനേരം റേഞ്ച് ലഭിച്ചപ്പോൾ യുവാക്കൾ 101 എന്ന നമ്പറിൽ വിളിച്ച് വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ നാദാപുരം ഫയർഫോഴ്സും തൊട്ടിൽപ്പാലം പോലീസും സ്ഥലത്തെത്തി.
കനത്ത ഇരുട്ടും കുന്നും കാടും നിറഞ്ഞ ഭൂപ്രകൃതിയും രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയുയർത്തി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ പോലീസ് സംഘം മലയുടെ വിവിധ ഭാഗങ്ങളിലായി തിരച്ചിൽ നടത്തി. ഒടുവിൽ പത്തരയോടെ യുവാക്കളെ കണ്ടെത്തി താഴെയെത്തിക്കുകയായിരുന്നു. ഉയർന്ന മലനിരകളിൽ രാത്രികാലങ്ങളിൽ കുടുങ്ങിപ്പോകുന്നത് വലിയ അപകടങ്ങൾക്ക് കാരണമാകാമെന്നും, കൃത്യസമയത്ത് വിവരം കൈമാറാൻ കഴിഞ്ഞതാണ് വലിയ ദുരന്തം ഒഴിവാക്കിയതെന്നും അധികൃതർ അറിയിച്ചു.















