ബസ്‌തർ: ഭാരതത്തിലെ വനവാസി മേഖലകൾ കേന്ദ്രീകരിച്ച് വ്യാപകമായ മതപരിവർത്തനത്തിനായി അമേരിക്കൻ മിഷണറി സംഘടനയായ ‘ദി തിമോത്തി ഇനിഷ്യേറ്റീവ്'(ടിടിഐ) വിദേശ ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് 95 കോടി രൂപയുടെ നിയമവിരുദ്ധ ഇടപാടുകൾ നടത്തിയതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) കണ്ടെത്തി. ഇതിൽ 65 കോടി രൂപയും ചിലവഴിച്ചിരിക്കുന്നത് കമ്മ്യൂണിസ്റ്റ് ഭീകര പ്രദേശങ്ങളായ ഛത്തിസ്‌ഗഢിലെ ധംതാരി, ബസ്‌തർ എന്നിവിടങ്ങളിലാണ്.
വനവാസി മേഖലകളിൽ മിഷണറിമാർക്ക് നിർഭയം പ്രവർത്തിക്കാൻ സാധിച്ചതിന് പിന്നിൽ കമ്മ്യൂണിസ്റ്റ് ഭീകരർക്ക് ബന്ധമുണ്ടോ എന്നാണ് കേന്ദ്ര ഏജൻസികൾ ഇപ്പോൾ അന്വേഷിക്കുന്നത്. മേഖലയിൽ പള്ളികളും പാസ്റ്റർമാരും എത്തിയതിന് പിന്നിൽ മിഷണറി-മാവോയിസ്റ്റ് അവിശുദ്ധ കൂട്ടുകെട്ട് ഉണ്ടെന്ന് ഇഡി സംശയിക്കുന്നു. ചുവപ്പ് ഭീകരതയ്‌ക്ക് മിഷണറി സംഘടനകൾ സാമ്പത്തിക സഹായം നൽകിയിട്ടുണ്ടോ എന്ന കാര്യവും അന്വേഷണ പരിധിയിലുണ്ട്.
വനവാസി സമൂഹത്തിൽ നിന്ന് തന്നെ ഉയർന്ന പരാതികളുടെ അടിസ്ഥാനത്തിൽ ഏപ്രിൽ 18, 19 തീയതികളിൽ രാജ്യമൊട്ടാകെ നടന്ന റെയ്ഡിലാണ് അമേരിക്കയിലെ ട്രൂയിസ്റ്റ് ബാങ്കിൽ നിന്നുള്ള 25 ഡെബിറ്റ് കാർഡുകൾ ഉപയോഗിച്ച് എടിഎമ്മുകൾ വഴി തുടർച്ചയായി പണം പിൻവലിച്ചു എന്ന വിവരം വെളിപ്പെട്ടത്. ഇതിനിടെ ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് പിടിയിലായ മൈക്ക് മാർക്ക് എന്ന അമേരിക്കക്കാരനിൽ നിന്ന് 40 ലക്ഷം രൂപയും 25 വിദേശ കാർഡുകളും കണ്ടെടുത്തിരുന്നു.
വിദേശ സംഭാവന നിയന്ത്രണ നിയമം പൂർണ്ണമായും ലംഘിച്ചുകൊണ്ടാണ് ഈ ഫണ്ട് വിനിയോഗം നടന്നിരിക്കുന്നത്. ബാങ്കിംഗ് ചാനലുകളെ മറികടന്ന് ഡെബിറ്റ് കാർഡുകൾ വഴി പണം പിൻവലിച്ചത് വിദേശ ഫണ്ട് നിരീക്ഷണ സംവിധാനങ്ങളുടെ കണ്ണ് വെട്ടിക്കാനാണെന്ന് വ്യക്തമാണ്. പിൻവലിച്ച പണം ഏതൊക്കെ പ്രവർത്തനങ്ങൾക്കാണ് ഉപയോഗിച്ചത് എന്നതിനെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്. വിദേശ ഫണ്ട് സംബന്ധിച്ച അന്വേഷണം വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാക്കാനാണ് ഇഡി തീരുമാനം.














