ന്യൂഡൽഹി: ആംആദ്മി പാർട്ടി എംപിമാരെ ബിജെപിയിലേക്ക് ലയിപ്പിക്കാൻ രാജ്യസഭാ അദ്ധ്യക്ഷൻ അംഗീകാരം നൽകി . ഇതോടെ 10 എഎപി എംപിമാരിൽ ഏഴ് പേർ ബിജെപിയുമായി ലയിച്ചു,. ഭരണഘടനയിലെ കൂറുമാറ്റ നിരോധന നിയമപ്രകാരമാണ് ലയനം. മൂന്നിൽ രണ്ടിലധികം അംഗങ്ങളുടെ പിന്തുണയോടെയാണ് നടപടി ക്രമങ്ങൾ പൂർത്തിയായത്. ഇതോടെ രാജ്യസഭയിൽ ബിജെപി എംപിമാരുടെ എണ്ണം 113 ആയി.
സഭയിലെ ഒരു പാർട്ടിയുടെ അംഗങ്ങളിൽ മൂന്നിൽ രണ്ട് ഭാഗമെങ്കിലും മറ്റൊരു പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ, കൂറുമാറ്റ നിരോധന നിയമപ്രകാരം അംഗങ്ങളെ അയോഗ്യരാക്കാൻ സാധിക്കില്ല. അതിനെ സാധുവായ ലയനമായി കണക്കാക്കും.
ലയനം രാജ്യസഭാ സെക്രട്ടേറിയറ്റും ഔദ്യോഗിക നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ഇതോടെ ഔദ്യോഗിക രാജ്യസഭാ രേഖകളിൽ ഏഴ് എംപിമാരും ഇപ്പോൾ ബിജെപിയുടെ ഭാഗമാണ്.
ആം ആദ്മി പാർട്ടി (എഎപി) രാജ്യസഭാ എംപിമാരായ രാഘവ് ഛദ്ദ, അശോക് കുമാർ മിത്തൽ, ഹർഭജൻ സിംഗ്, സന്ദീപ് കുമാർ പഥക്, വിക്രംജിത് സിംഗ് സാഹ്നി, സ്വാതി മാലിവാൾ, രജീന്ദർ ഗുപ്ത എന്നിവർ ഏപ്രിൽ 24 ന് പാർട്ടിയിൽ നിന്ന് രാജിവച്ച് ബിജെപിയിൽ ചേർന്നിരുന്നു. ബിജെപി അധ്യക്ഷൻ നിതിൻ നബിൻ, മുതിർന്ന നേതാവ് തരുൺ ചുഗ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ദേശീയതയുടെ ഭാഗമായത്. എഎപിയുടെ മൂന്നിൽ രണ്ട് രാജ്യസഭാ എംപിമാരും പാർട്ടിയിൽ നിന്ന് വേർ പിരിഞ്ഞ് പ്രത്യേക വിഭാഗമായി ബിജെപിയിൽ ചേരുകയാണെന്ന് യോഗത്തിന് മുന്നോടിയായി രാഘവ് ഛദ്ദ വ്യക്തമാക്കിയിരുന്നു.















