ശ്രീനഗർ: ഹൃദയസ്പർശിയായ ഒരു യുഗത്തിന്റെ അന്ത്യമാണ് ജമ്മു കശ്മീരിലെ പൂഞ്ച് മലനിരകളിൽ സംഭവിച്ചത്. നമ്മുടെ രാജ്യത്തിന് വേണ്ടി പോരാടിയ, എന്നാൽ പലരും വേണ്ടത്ര തിരിച്ചറിയാതെ പോയ ‘അൺസങ് ഹീറോ’ താഹിർ ഫസൽ ചൗധരി വിടവാങ്ങിയിരിക്കുന്നു. ഏപ്രിൽ 22-ന് 62-ാം വയസ്സിൽ ഹൃദയാഘാതം മൂലമായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. കേവലം ഒരു സാധാരണക്കാരനായിരുന്നിട്ടും, രാജ്യം കണ്ട ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ നീക്കങ്ങളിൽ ഒന്നായ ‘ഓപ്പറേഷൻ സർപ് വിനാശിൽ’ അദ്ദേഹം വഹിച്ച പങ്ക് വാക്കുകൾക്ക് അപ്പുറമാണ്.
2002-ൽ സൗദി അറേബ്യയിൽ മാർബിൾ മേസണായി ജോലി ചെയ്യുകയായിരുന്നു താഹിർ. എന്നാൽ തന്റെ സഹോദരൻ ഹാജി മുഹമ്മദ് ആരിഫിനെ ഭീകരവാദികൾ ക്രൂരമായി കൊലപ്പെടുത്തിയ വാർത്ത അദ്ദേഹത്തിന്റെ ജീവിതം മാറ്റിമറിച്ചു. ആ സങ്കടം ഒരു കനലായി ഉള്ളിലൊതുക്കി അദ്ദേഹം പൂഞ്ചിലേക്ക് തിരിച്ചു. തന്റെ സഹോദരന്റെ മരണത്തിന് പ്രതികാരം ചെയ്യുമെന്നും സ്വന്തം മണ്ണിൽ നിന്ന് ഭീകരതയെ പിഴുതെറിയുമെന്നും അദ്ദേഹം ശപഥം ചെയ്തു. ആ നിശ്ചയദാർഢ്യമാണ് ‘പീർ പഞ്ചാൽ സ്കൗട്ട്സ്’ എന്ന പ്രാദേശിക ചെറുത്തുനിൽപ്പ് സംഘത്തിന്റെ രൂപീകരണത്തിലേക്ക് നയിച്ചത്. ഈ സംഘം പിന്നീട് ഇന്ത്യൻ ആർമിയുടെ 9 പാരാ എസ്.എഫിനും 16 രാഷ്‌ട്രീയ റൈഫിൾസിനും കരുത്തുറ്റ തുണയായി മാറി.
With deep sorrow, the Indian Army has paid solemn tribute to Tahir Fazal, a courageous civilian hero of Operation Sarp Vinash (2003), who stood shoulder to shoulder with troops to dismantle terrorist strongholds in Hill Kaka, Poonch.
His indomitable valour and unwavering… pic.twitter.com/IbwgySPIpu
— DD News (@DDNewslive) April 25, 2026
കാടും മലയും കാണാപ്പാഠമായ താഹിർ, ഹെലികോപ്റ്ററുകൾക്ക് പോലും എത്താൻ കഴിയാത്ത ദുർഘടമായ പാതകളിൽ സൈന്യത്തിന് വഴികാട്ടിയായി മുന്നിൽ നടന്നു. അദ്ദേഹത്തിന്റെ കൃത്യമായ വിവരശേഖരണത്തിലൂടെ എൺപതിലധികം ഭീകരരെ വധിക്കാൻ സൈന്യത്തിന് സാധിച്ചു. ഒടുവിൽ തന്റെ സഹോദരനെ കൊലപ്പെടുത്തിയ ഭീകര കമാൻഡർ കാസിദിനെ അദ്ദേഹം സ്വന്തം കൈകൊണ്ട് വീഴ്‌ത്തിക്കൊണ്ട് തന്റെ ശപഥം നിറവേറ്റി. ആ പോരാട്ടത്തിന്റെ സ്മരണയ്‌ക്കായി കാസിദിന്റെ പക്കൽ നിന്നു പിടിച്ചെടുത്ത എ.കെ-47 തോക്ക് അദ്ദേഹം ജീവിതകാലം മുഴുവൻ കൂടെ കരുതിയിരുന്നു.
നാട് ആദരവോടെ ‘ബഹാദൂർ-ഇ-ഹിൽ കാക്ക’ എന്ന് വിളിച്ചിരുന്ന ഈ ധീരയോദ്ധാവിന്റെ വിയോഗത്തിൽ ഇന്ത്യൻ സൈന്യവും വലിയ ആദരവാണ് അർപ്പിച്ചത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകളിൽ വൻ ജനാവലി പങ്കെടുത്തു. വൈറ്റ് നൈറ്റ് കോർപ്സ് തങ്ങളുടെ ഔദ്യോഗിക കുറിപ്പിൽ താഹിറിനെ “മണ്ണിന്റെ ധീരപുത്രൻ” എന്നാണ് വിശേഷിപ്പിച്ചത്. സൈനിക വേഷം ധരിച്ചില്ലെങ്കിലും ഹൃദയം കൊണ്ട് ഒരു യഥാർത്ഥ പോരാളിയായിരുന്ന താഹിർ ഫസൽ ചൗധരിയുടെ ഓർമ്മകൾ ഭാരതത്തിന്റെ ചരിത്രത്തിൽ എന്നും ജ്വലിച്ചു നിൽക്കും.















