മുംബൈ: ദക്ഷിണ മുംബൈയിലെ ജെ.ജെ മാർഗിൽ നാടിനെ നടുക്കിയ ദുരന്തം. അത്താഴത്തിന് ശേഷം കഴിച്ച തണ്ണിമത്തനിൽ നിന്നുള്ള വിഷബാധയേറ്റു ദമ്പതികളും രണ്ട് പെൺമക്കളും ദാരുണമായി മരിച്ചു. മൊബൈൽ ആക്സസറീസ് കട ഉടമയായ അബ്ദുള്ള അബ്ദുൽ ഖാദർ (40), ഭാര്യ നസ്രീൻ (35), മക്കളായ ആയിഷ (16), സൈനബ് (13) എന്നിവരാണ് മരണപ്പെട്ടത്. ശനിയാഴ്ച രാത്രി നടന്ന വിരുന്നിന് പിന്നാലെയാണ് മരണം വിരുന്നെത്തിയത്.
ഏപ്രിൽ 25 ശനിയാഴ്ച രാത്രി അബ്ദുള്ളയുടെ വീട്ടിൽ അഞ്ച് ബന്ധുക്കൾക്കായി വിരുന്ന് ഒരുക്കിയിരുന്നു. രാത്രി 10:30-ഓടെ എല്ലാവരും ചേർന്ന് അത്താഴം കഴിച്ചു. ഭക്ഷണം കഴിഞ്ഞ് ബന്ധുക്കൾ മടങ്ങിയ ശേഷം പുലർച്ചെ ഒരു മണിയോടെയാണ് അബ്ദുള്ളയും കുടുംബവും വീട്ടിലിരുന്ന തണ്ണിമത്തൻ മുറിച്ചു കഴിച്ചത്. പുലർച്ചെ 5:30-ഓടെ നാലുപേർക്കും കടുത്ത ഛർദ്ദിയും തലകറക്കവും അനുഭവപ്പെടുകയായിരുന്നു. ആദ്യം സ്വകാര്യ ഡോക്ടറെ കണ്ടെങ്കിലും നില വഷളായതോടെ ഇവരെ ജെ.ജെ ആശുപത്രിയിലേക്ക് മാറ്റി.
വിരുന്നിൽ പങ്കെടുത്ത ഒൻപത് പേരിൽ തണ്ണിമത്തൻ കഴിച്ച നാലുപേർ മാത്രമാണ് മരിച്ചത്. മറ്റ് ബന്ധുക്കൾക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്തതിനാൽ, മരണകാരണം തണ്ണിമത്തൻ തന്നെയാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മരിച്ചവരിൽ ഇളയ മകൾ ഞായറാഴ്ച രാവിലെയും, കുടുംബനാഥനായ അബ്ദുള്ള രാത്രിയുമാണ് മരണത്തിന് കീഴടങ്ങിയത്. ചികിത്സയിലിരിക്കെ ഭാര്യയും മൂത്ത മകളും മരണപ്പെട്ടു.
അബ്ദുള്ള മരണപ്പെടുന്നതിന് മുൻപ് പോലീസിന് നൽകിയ മൊഴിയിൽ തണ്ണിമത്തൻ കഴിച്ച കാര്യമാണ് പ്രധാനമായും സൂചിപ്പിച്ചിരിക്കുന്നത്. തണ്ണിമത്തന്റെ ബാക്കി ഭാഗങ്ങളും മറ്റ് ഭക്ഷണസാമ്പിളുകളും ഫോറൻസിക് പരിശോധനയ്‌ക്കായി കലീനയിലെ ലാബിലേക്ക് അയച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലെ ഫലം പുറത്തുവന്നാൽ മാത്രമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ് അറിയിച്ചു.















