കാബുള്‍: അഫ്ഗാനിസ്ഥാനിലെ കുനാര്‍ പ്രവിശ്യയിലുള്ള സയ്യിദ് ജമാലുദ്ദീന്‍ അഫ്ഗാനി സര്‍വകലാശാലയ്‌ക്ക് നേരെ പാകിസ്താന്‍ സൈന്യം നടത്തിയ ആക്രമണത്തില്‍ ഏഴുപേര്‍ കൊല്ലപ്പെട്ടു. അസദാബാദ് മേഖലയിലുണ്ടായ ഈ സൈനിക നടപടിയില്‍ 75-ഓളം പേര്‍ക്ക് പരിക്കേറ്റതായാണ് അന്താരാഷ്‌ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദ്യാര്‍ത്ഥികളും അധ്യാപകരും ഉണ്ടായിരുന്ന സമയത്താണ് സര്‍വകലാശാലയ്‌ക്ക് നേരെ ആക്രമണമുണ്ടായത്.
താലിബാന്‍ സര്‍ക്കാര്‍ നല്‍കുന്ന വിവരങ്ങള്‍ പ്രകാരം പരിക്കേറ്റവരില്‍ 30 പേര്‍ സര്‍വകലാശാലാ വിദ്യാര്‍ത്ഥികളാണ്. ഒരു പ്രൊഫസര്‍ക്കും പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്. ആക്രമണത്തില്‍ സര്‍വകലാശാലാ കെട്ടിടങ്ങള്‍ക്കും അനുബന്ധ സൗകര്യങ്ങള്‍ക്കും വലിയ തോതിലുള്ള നാശനഷ്ടങ്ങള്‍ സംഭവിച്ചിട്ടുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങളെ ലക്ഷ്യം വെച്ചുള്ള നീക്കം അഫ്ഗാനിസ്ഥാന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് താലിബാന്‍ ഭരണകൂടം വ്യക്തമാക്കി.
ഇത് മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്ന അധിനിവേശ നടപടിയാണെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രാലയം കുറ്റപ്പെടുത്തി. എന്നാല്‍, സര്‍വകലാശാലയ്‌ക്ക് നേരെ ആക്രമണം നടത്തിയെന്ന ആരോപണം പാകിസ്താന്‍ വാര്‍ത്താവിനിമയ മന്ത്രാലയം നിഷേധിച്ചിരിക്കുകയാണ്. അതിര്‍ത്തി തര്‍ക്കത്തെത്തുടര്‍ന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം അതീവ വഷളായിരിക്കുകയാണ്.
കഴിഞ്ഞ ആഴ്ചകളില്‍ കാബൂളിലെ മയക്കുമരുന്ന് വിമുക്ത കേന്ദ്രത്തിന് നേരെ പാകിസ്താന്‍ നടത്തിയ വ്യോമാക്രമണത്തില്‍ 269 പേര്‍ കൊല്ലപ്പെട്ടതായി ഐക്യരാഷ്‌ട്രസഭ റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഫ്ഗാനിസ്ഥാനിലെ തീവ്രവാദ താവളങ്ങളെയാണ് തങ്ങള്‍ ലക്ഷ്യം വയ്‌ക്കുന്നതെന്നാണ് പാകിസ്താന്റെ വാദം. ചൈനയുടെ മധ്യസ്ഥതയില്‍ ഏപ്രിലില്‍ രൂപീകരിച്ച താല്‍ക്കാലിക വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കെയാണ് പുതിയ ആക്രമണങ്ങള്‍ ഉണ്ടായിരിക്കുന്നത് എന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു.















