ഡാക്കർ: മലിയെ ഭരിക്കുന്ന സൈനിക ഭരണകൂടത്തിന് കനത്ത ആഘാതം ഏൽപ്പിച്ചുകൊണ്ട്, പ്രതിരോധ മന്ത്രി ജനറൽ സാദിയോ കാമറ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. വിഘടനവാദികളും, അൽ-ഖ്വയ്ദയുമായി ബന്ധമുള്ള ജിഹാദി ഗ്രൂപ്പായ ജെഎൻഐഎമ്മും ഒത്തുചേർന്നാണ് ഈ ആക്രമണം നടത്തിയത്.
ശനിയാഴ്ച ജനറൽ കാമറയുടെ വസതിക്ക് നേരെ നടന്ന ചാവേർ കാർ ബോംബ് ആക്രമണത്തിലും തുടർന്നുണ്ടായ വെടിവെപ്പിലുമാണ് അദ്ദേഹം കൊല്ലപ്പെട്ടതെന്ന് സർക്കാർ അറിയിച്ചു. ആക്രമണകാരികളുമായി നേരിട്ട് ഏറ്റുമുട്ടിയ കാമറ, മരണത്തിന് മുൻപ് ഏതാനും പേരെ വധിച്ചതായും മന്ത്രാലയം അവകാശപ്പെട്ടു. കാമറയ്‌ക്ക് പുറമെ16 പേർക്ക് പരിക്കേറ്റതായി സ്ഥിരീകരിച്ചിട്ടുണ്ട്.
തലസ്ഥാനമായ ബമാകോയിൽ ക്രമസമാധാനം പുനഃസ്ഥാപിക്കുന്നതിനായി മൂന്ന് ദിവസത്തെ രാത്രികാല കർഫ്യൂ ഏർപ്പെടുത്തി. വടക്കൻ മലിയിലെ തന്ത്രപ്രധാന നഗരമായ കിദാൽ തങ്ങൾ തിരിച്ചുപിടിച്ചതായി വിഘടനവാദി ഗ്രൂപ്പായ അസവാദ് ലിബറേഷൻ ഫ്രണ്ട് പ്രഖ്യാപിച്ചു. തുടർന്ന് മലിയൻ സൈന്യവും റഷ്യൻ ആഫ്രിക്ക കോർപ്‌സ് സൈനികരും അവിടെനിന്ന് പിൻവാങ്ങി. സൈന്യം തെക്ക് ഭാഗത്തേക്ക് മാറിയതായി മലിയൻ സൈനിക മേധാവി ജനറൽ ഔമർ ദിയാരയും സ്ഥിരീകരിച്ചു















