കൊച്ചി: അഞ്ചരക്കണ്ടി ദന്തല്‍ കോളജ് വിദ്യാര്‍ഥി നിതിന്‍ രാജിന്റെ മരണത്തെ തുടർന്ന് ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരേ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.
നിതിന്‍രാജിന്റെ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നടത്തിയ ഹര്‍ത്താല്‍ ജനജീവിതത്തെ സാരമായി ബാധിച്ചതായുള്ള റിപോര്‍ട്ടുകൾ വന്നിരുന്നു. ഇത് ശ്രദ്ധയിൽ പെട്ടതിനെ തുടര്‍ന്നാണ് കോടതി ഇടപെട്ടത്. വിഷയത്തില്‍ കോടതി സര്‍ക്കാരിനോട് വിശദീകരണം തേടി.
രോഗികളുമായി കടന്നുപോയ വാഹനങ്ങള്‍ വരെ ഹര്‍ത്താല്‍ അനുകൂലികള്‍ തടയുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് വിഷയത്തില്‍ ഇടപെടുകയും ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനോട് വിശദീകരണം തേടുകയും ചെയ്യുകയായിരുന്നു.
ഹര്‍ത്താലിന് ആഹ്വാനം ചെയ്തവര്‍ കോടതിയലക്ഷ്യം നടത്തിയതായി നിരീക്ഷിച്ച കോടതി ഇവര്‍ക്ക് നോട്ടീസ് അയക്കാന്‍ രജിസ്ട്രിക്ക് നിര്‍ദേശം നല്‍കി.















