മുംബൈ: മഹാരാഷ്‌ട്രയിൽ പഹൽഗാം മോഡൽ ആക്രമണത്തിൽ അന്വേഷണം എൻഐഎക്ക് വിട്ടു. ഹിന്ദുക്കളെ മതം തിരഞ്ഞു കലിമ ചൊല്ലാൻ ആവശ്യപ്പെട്ട് കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിലാണ് അന്വേഷണം. നിരോധിത ഭീകരസംഘടനയായ ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടന്ന് സംശയിക്കുന്ന ജൈബ് സുബൈർ അൻസാരി എന്നയാളാണ് അക്രമി.
‘ഐസിസ്’, ‘ജിഹാദ്’, ‘ഗാസ’ തുടങ്ങിയ വാക്കുകൾ അടങ്ങിയ ഒരു കുറിപ്പ് പ്രതിയിൽ നിന്ന് അന്വേഷണ സംഘം കണ്ടെടുത്തു. ഓൺലൈൻ വഴി തീവ്രവാദ ആശയങ്ങളിൽ ആകൃഷ്ടനായി നടത്തിയ ‘ലോൺ വുൾഫ്’ ആക്രമണമാണിതെന്നാണ് പ്രാഥമിക നിഗമനം. കുറിപ്പിൽ നിന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുണ്ട്.
ഞായറാഴ്ച പുലർച്ചെയാണ് മുംബൈയെ ഞെട്ടിച്ച ജിഹാദി ആക്രമണമുണ്ടായത്. മീരാ റോഡിലെ നയാ നഗറിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരെ യുവാവ് കലിമ ചൊല്ലാൻ ആവശ്യപ്പെട്ട ശേഷം ക്രൂരമായി കുത്തിപരിക്കേൽപ്പിക്കുകയായിരുന്നു. കഴിഞ്ഞ വർഷം പഹൽഗാമിൽ നടന്ന ഭീകരാക്രമണത്തിന് സമാനരീതിയിലായിരുന്നു ആക്രമണം. അവിടെ തോക്ക് കൊണ്ട് വെടിയുതിർത്തെങ്കിൽ മുംബൈയിൽ കത്തിയാക്രണം ആയിരുന്നു എന്ന് മാത്രം.
നിർമ്മാണ സ്ഥലത്തെത്തിയ പ്രതി കാവൽക്കാരുടെ പേരും മതവും ചോദിക്കുകയും, തുടർന്ന് കലിമ ചൊല്ലാൻ നിർബന്ധിക്കുകയും ചെയ്തു. ഇതിന് കഴിയാതെ വന്നതോടെ പ്രകോപിതനായ പ്രതി കയ്യിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഇരുവരെയും ആക്രമിക്കുകയായിരുന്നു.
ആക്രമണത്തിൽ രാജ്കുമാർ മിശ്ര എന്ന സുരക്ഷാ ജീവനക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളുടെ ആന്തരിക അവയവങ്ങൾക്ക് പരിക്കേറ്റതിനെ തുടർന്ന് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. മറ്റൊരു ജീവനക്കാരനായ സുബ്രതോ സെന്നിനും പരിക്കേറ്റിട്ടുണ്ട്.
2019-ൽ യുഎസിൽ നിന്ന് ഉപരിപഠനം കഴിഞ്ഞ് മടങ്ങിയെത്തിയ ജൈബ് സുബൈർ അൻസാരി മീരാ റോഡിൽ തനിച്ചാണ് താമസം. കുറെ കാലം ഇയാൾ ഓൺലൈൻ കെമിസ്ട്രി ട്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്. പ്രതിയുടെ ഇന്റർനെറ്റ് ഉപയോഗം പരിശോധിച്ചപ്പോൾ ഇയാൾ ഐസിസ് അനുകൂല വീഡിയോകൾ നിരന്തരം കാണാറുണ്ടായിരുന്നതായി കണ്ടെത്തി.















