ബംഗളൂരു: ആത്മനിർഭർ ഭാരത് പദ്ധതിയിൽ നിർണ്ണായക നേട്ടവുമായി ഇന്ത്യ. രാജ്യത്തെ ആദ്യത്തെ തദ്ദേശീയ അതിവേഗ ബുള്ളറ്റ് ട്രെയിനായ ‘B-28’-ന്റെ നിർമ്മാണം ബംഗളൂരുവിലെ അത്യാധുനിക ഫാക്ടറിയിൽ ആരംഭിച്ചു. വിദേശ സാങ്കേതികവിദ്യയെ ആശ്രയിക്കാതെ, പൂർണ്ണമായും ഇന്ത്യയിൽ തന്നെ രൂപകൽപ്പന ചെയ്ത് നിർമ്മിക്കുന്ന ആദ്യ ഹൈ-സ്പീഡ് ട്രെയിൻ എന്ന ബഹുമതി ഇതിന് സ്വന്തമാണ്.
മണിക്കൂറിൽ 280 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ശേഷിയുള്ളതാണ് B-28 ട്രെയിനുകൾ. ഇറക്കുമതി ചെയ്യുന്ന ജാപ്പനീസ് ഷിൻകാൻസെൻ മോഡലുകളെ അപേക്ഷിച്ച്, ഓരോ കോച്ചിനും ഏകദേശം 40 ശതമാനം കുറഞ്ഞ ചിലവ് മാത്രമേ ഈ തദ്ദേശീയ ട്രെയിനുകൾക്ക് വരുന്നുള്ളൂ. ഈ പദ്ധതിയുടെ ആദ്യ മാതൃക 2027 മാർച്ചിൽ പുറത്തിറങ്ങും. മുംബൈ-അഹമ്മദാബാദ് ഹൈ-സ്പീഡ് റെയിൽവേ കോറിഡോറിലെ സൂറത്ത് – വാപി സെക്ഷനിലായിരിക്കും ഈ ട്രെയിൻ ആദ്യമായി സർവീസ് നടത്തുക.
ദക്ഷിണേന്ത്യയിലെ പ്രമുഖ നഗരങ്ങളെ ബന്ധിപ്പിച്ചുകൊണ്ട് റെയിൽവേ മന്ത്രി വിഭാവനം ചെയ്യുന്ന പദ്ധതിയാണിത്. അമരാവതി, ഹൈദരാബാദ്, ചെന്നൈ, ബംഗളൂരു, പൂനെ, മുംബൈ എന്നീ നഗരങ്ങളെ അതിവേഗ പാതയിലൂടെ ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. നിലവിലെ മണിക്കൂറുകൾ നീണ്ട യാത്ര വെറും 73 മിനിറ്റായി ചുരുങ്ങും.
ഈ പദ്ധതി സാങ്കേതികമായും സാമ്പത്തികമായും രാജ്യത്തിന് വലിയ കരുത്തേകും. ബി.ഇ.എം.എൽ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളുടെ നേതൃത്വത്തിലാണ് ഈ സ്വപ്ന പദ്ധതി യാഥാർത്ഥ്യമാകുന്നത്. 867 കോടി രൂപയുടെ കരാറിലൂടെയാണ് ബി.ഇ.എം.എൽ ട്രെയിനുകൾ നിർമ്മിക്കുന്നത്. ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ സഹകരണത്തോടെയാണ് രൂപകൽപ്പനം.















