അഗര്‍ത്തല: കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ ത്രിപുരയുടെ വിവിധ ഭാഗങ്ങളില്‍ ഉണ്ടായ ശക്തമായ കൊടുങ്കാറ്റിലും മഴയിലും പെട്ട് ഒരു കുട്ടിയുള്‍പ്പെടെ രണ്ട് പേര്‍ മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. കനത്ത മഴയിലും കാറ്റിലും സംസ്ഥാനത്തുടനീളം വൈദ്യുതി ബന്ധം തകരാറിലാവുകയും കൃഷിനാശം സംഭവിക്കുകയും ചെയ്തിട്ടുണ്ട്.
ഉനക്കോട്ടി ജില്ലയിലെ രാധാനഗറില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച വീടിന്റെ ഭിത്തി തകര്‍ന്ന് വീണാണ് അഞ്ചു വയസ്സുകാരന്‍ മരിച്ചത്. അപകടത്തില്‍ കുട്ടിയുടെ സഹോദരന് പരിക്കേറ്റു. ധലായ് ജില്ലയിലെ ലോംഗ്തരായ് വാലിയില്‍ ബുധനാഴ്ച മിന്നലേറ്റാണ് രണ്ടാമത്തെ മരണം റിപ്പോര്‍ട്ട് ചെയ്തത്. വിവിധ ഇടങ്ങളിലായി മറ്റ് മൂന്ന് പേര്‍ക്ക് കൂടി പരിക്കേറ്റതായി ദുരന്തനിവാരണ വിഭാഗം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ സനത് കുമാര്‍ ദാസ് അറിയിച്ചു.
ആകെ 3,997 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇതില്‍ 180 വീടുകള്‍ പൂര്‍ണ്ണമായും തകര്‍ന്നു. ശക്തമായ കാറ്റില്‍ 129 വൈദ്യുതി തൂണുകള്‍ കടപുഴകി വീണു. പലയിടങ്ങളിലും ട്രാന്‍സ്മിഷന്‍ ലൈനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഉള്‍പ്രദേശങ്ങളില്‍ വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള നടപടികള്‍ തുടരുകയാണ്. ദുരിതബാധിതര്‍ക്കായി നാല് ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്.
സാഹചര്യം മെച്ചപ്പെട്ടതോടെ ക്യാമ്പുകളില്‍ കഴിഞ്ഞിരുന്ന 243 കുടുംബങ്ങളും വീടുകളിലേക്ക് മടങ്ങി. ഇടക്കാല ആശ്വാസമായി 79.59 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. സെപാഹിജാല, സൗത്ത് ത്രിപുര ജില്ലകളില്‍ വെള്ളിയാഴ്ചയും ശക്തമായ മഴ തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.















