ന്യൂഡൽഹി : ജഡ്ജി വീടിനുള്ളിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍. അമന്‍ കുമാര്‍ ശര്‍മയാണ് മരിച്ചത്.സൗത്ത് ഡൽഹിയിലെ സഫ്ദർജങ് ഏരിയയിലുള്ള വസതിയിൽ ജഡ്ജിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. അദ്ദേഹത്തിന്റെ അളിയനാണ് പൊലീസിനെ വിവരം അറിയിച്ചത്. ഉച്ചയ്‌ക്ക് 1:45 ഓടെ ആത്മഹത്യ വിവരം വിളിച്ച് അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സംഘം സ്ഥലത്തെത്തി.
ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റി. അവിടെ വച്ച് ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
സമഗ്രമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് പറഞ്ഞു. പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചു വരുന്നു.
2021 ജൂൺ 19നാണ് അമൻ കുമാർ ശർമ ഡൽഹി ജുഡീഷ്യൽ സർവീസിൽ ചേർന്നത്. പൂണെയിലെ സിംബയോസിസ് ലോ സ്കൂളിൽ നിന്ന് 2018ൽ ബിഎ എൽഎൽബി പൂർത്തിയാക്കിയ അദ്ദേഹം, തന്റെ ഔദ്യോഗിക കാലയളവിൽ സിവിൽ, ക്രിമിനൽ വിഭാഗങ്ങളിലായി നിരവധി കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.
ജുഡീഷ്യൽ മജിസ്‌ട്രേട്ട് ഫസ്റ്റ് ക്ലാസായും സിവിൽ ജഡ്ജിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2025 ഒക്ടോബറിൽ കർക്കർദൂമ കോടതിയിലെ നോർത്ത്-ഈസ്റ്റ് ഡിസ്ട്രിക്റ്റ് ലീഗൽ സർവീസസ് അതോറിറ്റിയുടെ ഫുൾ ടൈം സെക്രട്ടറിയായി.















