കൊച്ചി : കേരള നിയമസഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കാനിരിക്കെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ മംഗലാപുരം സന്ദര്‍ശിച്ചത് വിവാദമായി.വി ഡി സതീശന്‍ നടത്തിയ മംഗലാപുരം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്.
മെയ് ഒന്നിന് രാവിലെ 8.40നാണ് വി ഡി സതീശന്‍ മംഗലാപുരത്ത് എത്തിയത്. ഇവിടെ വച്ച് എന്‍ ഡി എയുടെ ഭാഗമായ ജെ ഡി എസ് നേതാക്കളുമായി വി ഡി സതീശന്‍ കൂടിക്കാഴ്ച നടത്തുന്നതിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.
ബി ജെ പി പിന്തുണയില്‍ എം എല്‍ സിയായ ബി.എം. ഫറൂഖിനെയും കോണ്‍ഗ്രസ് വിട്ട് ജെ ഡി എസില്‍ എത്തിയ മൊയ്തീന്‍ ബാബയെയുമാണ് സതീശന്‍ കണ്ടത്. വി ഡി സതീശന് ഇവര്‍ വിരുന്ന് നല്‍കിയതായും സൂചനയുണ്ട്.
കൊച്ചിയില്‍ നിന്ന് പ്രത്യേക ചാര്‍ട്ടേഡ് വിമാനത്തില്‍ നടത്തിയ ഈ യാത്രയില്‍ കൂടെയുണ്ടായിരുന്നവരുടെ പശ്ചാത്തലമാണ് സതീശനെ കൂടുതല്‍ പ്രതിരോധത്തിലാക്കുന്നത്.സതീശനോടൊപ്പം യാത്ര ചെയ്ത സംഘത്തില്‍ സ്വര്‍ണ്ണപ്പാളി കേസില്‍ പോലീസ് ചോദ്യം ചെയ്ത റെജി എന്ന വ്യക്തിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന വെളിപ്പെടുത്തല്‍ കോണ്‍ഗ്രസിനെ ഞെട്ടിച്ചിരിക്കുകയാണ്.
യാത്രാ വിവരങ്ങള്‍ ഉള്‍പ്പെട്ട സെക്യൂരിറ്റി ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.സംസ്ഥാനത്ത് മുഖ്യമന്ത്രി സ്ഥാനത്തിനായി സതീശന്‍ പിടിമുറുക്കുന്നതിനിടെയുണ്ടായ ഈ ‘സന്ദര്‍ശനം’ പാര്‍ട്ടിക്കുള്ളിലെ സതീശന്‍ വിരുദ്ധര്‍ ആയുധമാക്കിയിട്ടുണ്ട്.
വൈകീട്ട് അഞ്ചേകാലോടെ അതേ ഫ്ളൈറ്റില്‍ തന്നെയാണ് മംഗലാപുരത്ത് നിന്ന് കൊച്ചിയിലേക്ക് വി ഡി സതീശന്‍ മടങ്ങിയതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. മൂകാംബിക ദര്‍ശനം നടത്തുന്നതിന് വേണ്ടിയാണ് മംഗലാപുരത്തേയ്‌ക്ക് വി ഡി സതീശന്‍ പോയത് എന്നാണ് അടുത്ത വൃത്തങ്ങള്‍ പറയുന്നത്. സാഫ്രോണ്‍ സ്‌ട്രോക്‌സ് പ്രൈവറ്റ് ലിമിറ്റഡ് ഉടമസ്ഥതയിലുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് വി ഡി സതീശന്‍ യാത്ര ചെയ്തതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.















