മലപ്പുറം: തവനൂർ മണ്ഡലത്തിൽ മുസ്ലിം ലീഗ് സ്ഥാനാർത്ഥി വി.എസ്. ജോയിയുടെ വിജയത്തിന് പിന്നാലെ മുസ്ലിം ലീഗ് – എസ്.ഡി.പി.ഐ പ്രവർത്തകർ നടത്തിയ ആഹ്ളാദപ്രകടനം അതിരുവിടുന്നു. എതിർ സ്ഥാനാർത്ഥിയായ കെ.ടി. ജലീലിന്റെ ചിത്രം ആടിന്റെ കഴുത്തിൽ കെട്ടിത്തൂക്കി നഗരമധ്യത്തിൽ വെച്ച് തലയറുത്താണ് ലീഗ് പ്രവർത്തകർ വിജയം ആഘോഷിച്ചത്. രക്തം ഒലിക്കുന്ന ആടിന്റെ തലയുമായി പരസ്യമായി റോഡിൽ പ്രകടനം നടത്തുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്.
ഭീകരസംഘടനയായ താലിബാൻ നടപ്പിലാക്കുന്ന ക്രൂരമായ രീതികളാണ് ലീഗ് പ്രവർത്തകർ മലപ്പുറത്ത് പിന്തുടരുന്നതെന്ന വിമർശനം ഇതിനോടകം ഉയർന്നു കഴിഞ്ഞു. സമാധാനപരമായ കേരളത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത വിധം മൃഗീയമായ രീതിയിലാണ് രാഷ്‌ട്രീയ വിജയം ആഘോഷിക്കപ്പെട്ടത്. തോറ്റ സ്ഥാനാർത്ഥിയോടുള്ള രാഷ്‌ട്രീയ വൈരാഗ്യം തീർക്കാൻ മിണ്ടാപ്രാണിയായ ആടിനെ കഴുത്തറുത്ത് കൊന്നത് സാംസ്കാരിക കേരളത്തിന് ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. സമാനമായി കാസർഗോഡ് എൻഡിഎ സ്ഥാനാർത്ഥി കെ. സുരേന്ദ്രന്റെ ഫ്ലെക്സ് ബോർഡുകൾക്ക് നേരെ ബോംബേറ് ഉണ്ടായതിനും പിന്നിൽ മുസ്ലിം ലീഗ് പ്രവർത്തകരാണ്.
സംഭവത്തെ അതിരൂക്ഷമായ ഭാഷയിലാണ് ഹിന്ദു ഐക്യവേദി നേതാവ് ശശികല ടീച്ചർ വിമർശിച്ചത്. ഇത് ഇറാനിലോ പാകിസ്ഥാനിലോ അല്ല, മറിച്ച് കേരളത്തിലാണ് സംഭവിക്കുന്നതെന്ന് അവർ ഓർമ്മിപ്പിച്ചു. മുസ്ലിം ലീഗിനെ പ്രീണിപ്പിക്കുകയോ അവരുടെ അടിമയായി നിൽക്കുകയോ ചെയ്താൽ മാത്രമേ മുസ്ലിംകൾക്ക് പോലും ഇന്ന് മലപ്പുറത്തും നാളെ കേരളത്തിലും ജീവിക്കാൻ കഴിയൂ എന്ന സന്ദേശമാണ് ഇത്തരം പ്രകടനങ്ങളിലൂടെ ലീഗ് നൽകുന്നത്. അധികാരം ലഭിക്കുന്നതിന് മുൻപേ ജിഹാദി സ്വഭാവമുള്ള ഇത്തരത്തിലുള്ള അഴിഞ്ഞാട്ടങ്ങൾ നടക്കുന്നുവെങ്കിൽ, ഭരണത്തിൽ വന്നാലുള്ള സ്ഥിതി ഭയാനകമായിരിക്കുമെന്നും അവർ ചൂണ്ടിക്കാട്ടി.
വിജയത്തിന് പിന്നാലെ സ്ഥാനാർത്ഥി വി.എസ്. ജോയ് ആദ്യം സന്ദർശിച്ചത് ജമാഅത്തെ ഇസ്ലാമി അമീർ മുജീബ് റഹ്മാനെയാണെന്നതും ശ്രദ്ധേയമാണ്. ജനാധിപത്യത്തിനും മതേതരത്വത്തിനും വിരുദ്ധമായ ആശയങ്ങൾ വെച്ചുപുലർത്തുന്ന ജമാഅത്തെ ഇസ്ലാമിന്റെ കൂട്ടുതേടിയാണ് ലീഗ് പോയത്. രാഷ്‌ട്രീയത്തിനപ്പുറം കേരളത്തിന്റെ സമാധാനാന്തരീക്ഷത്തിന് മുസ്ലിം ലീഗ് എത്രത്തോളം ഭീഷണിയാണെന്ന് ഗൗരവമായി ചിന്തിക്കേണ്ടിയിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയും രാഷ്‌ട്രീയ നിരീക്ഷകരും അഭിപ്രായപ്പെടുന്നു.















