ന്യൂഡല്‍ഹി: കേരളത്തില്‍ യു.ഡി.എഫ് അധികാരം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യമന്ത്രിയെ കണ്ടെത്താനുള്ള നീക്കങ്ങള്‍ ഹൈക്കമാന്‍ഡ് വേഗത്തിലാക്കി. മുഖ്യമന്ത്രി പദത്തിനായി ഗ്രൂപ്പ് പോര് മുറുകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ, നിലപാട് വ്യക്തമാക്കി മുതിര്‍ന്ന നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. സോഷ്യല്‍ മീഡിയയിലെ പ്രചാരണങ്ങളോ വ്യക്തികള്‍ സ്ഥാപിക്കുന്ന ഫ്‌ലക്‌സ് ബോര്‍ഡുകളോ നോക്കിയല്ല കോണ്‍ഗ്രസ് മുഖ്യമന്ത്രിയെ നിശ്ചയിക്കുന്നതെന്ന് അദ്ദേഹം ഡല്‍ഹിയില്‍ പറഞ്ഞു.
പുതിയ നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുക്കുന്നതിന് മുന്നോടിയായി എം.എല്‍.എമാരുടെ അഭിപ്രായം തേടാന്‍ എ.ഐ.സി.സി രണ്ട് മുതിര്‍ന്ന നിരീക്ഷകരെ കേരളത്തിലേക്ക് അയക്കും. കെ.സി. വേണുഗോപാല്‍, വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല എന്നിവരുടെ പേരുകള്‍ക്കാണ് നിലവില്‍ മുന്‍തൂക്കം. നിരീക്ഷകര്‍ നല്‍കുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും അന്തിമ തീരുമാനം. നിയമസഭാ കക്ഷി യോഗം ചേരുന്ന ദിവസം തന്നെ ഇവര്‍ തിരുവനന്തപുരത്തെത്തും.
മുഖ്യമന്ത്രി പദത്തിനായി താന്‍ എം.എല്‍.എമാരെ സ്വാധീനിക്കുന്നു എന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണ്. തന്റെ ഇപ്പോഴത്തെ ഡല്‍ഹി സന്ദര്‍ശനം മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ് പുനസംഘടനയുമായി ബന്ധപ്പെട്ടതാണ്. സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവരുമായുള്ള യോഗം ഇതിന്റെ ഭാഗമാണ്. ഈ വിജയം ജനങ്ങളുടേതാണ്. വ്യക്തിപരമായ അവകാശവാദങ്ങള്‍ക്ക് ഇവിടെ പ്രസക്തിയില്ല.
മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി കോണ്‍ഗ്രസിനുള്ളില്‍ ഭിന്നതയുണ്ടെന്ന വരുത്തിത്തീര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമം നടക്കുന്നുണ്ടെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍. എന്നാല്‍, സമവായത്തിലൂടെ ഒരാളെ കണ്ടെത്താനാണ് കേന്ദ്ര നേതൃത്വത്തിന്റെ നീക്കം. നിരീക്ഷകരായി ആരെയാണ് നിയോഗിക്കുന്നതെന്ന ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. ഭരണവിരുദ്ധ വികാരം വോട്ടായ മാറിയ സാഹചര്യത്തില്‍, തര്‍ക്കങ്ങളില്ലാതെ ഭരണം തുടങ്ങാനാണ് യു.ഡി.എഫ് ലക്ഷ്യമിടുന്നത്. ഔദ്യോഗിക പ്രഖ്യാപനം വരുന്നത് വരെ കേരള രാഷ്‌ട്രീയത്തില്‍ അനിശ്ചിതത്വം തുടരും.















