കൊച്ചി: അവയവദാനത്തിന്റെ പേരിൽ വ്യാജ രേഖകള്‍ ഉണ്ടാക്കുന്ന സംഘം പിടിയിൽ. അവയവദാന റാക്കറ്റിന്റെ പ്രധാന പ്രതിയും ഏജന്റും കൂടിയായ കാസര്‍കോട് സ്വദേശി നജീം, സഹായി കുന്നത്തുനാട് സണ്‍ കമ്മ്യൂണിക്കേഷന്‍സ് ഉടമ സണ്ണി വര്‍ഗീസ്, ഭാര്യ സിനി വര്‍ഗീസ് എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
കുന്നത്തുനാട്, തടിയിട്ടപറമ്പ്, അമ്പലമേട് എന്നീ സ്റ്റേഷനുകളില്‍ നിന്നുള്ള പൊലീസ് സംഘം ഇന്നലെയാണ് സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയത്. അവയവദാനത്തിനായി വ്യാജ രേഖ ചമച്ചതിന് പിന്നില്‍ എറണാകുളത്ത് വന്‍ റാക്കറ്റുണ്ടെന്ന് പൊലീസിന് വ്യക്തമായിരുന്നു. റാക്കറ്റിനെ നിയന്ത്രിച്ചിരുന്നത് നജീബാണ്.
എംപിമാര്‍, എംഎല്‍എമാര്‍ എന്നിവരുടെ പേരിലുള്ള വ്യാജ ശുപാര്‍ശ കത്ത് തയ്യാറാക്കിയായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. നജീബിന്റെ ഭാര്യ വക്കീല്‍ ആണെന്നാണ് പൊലീസ് പറയുന്നത്. ഈ ഐഡന്റിറ്റി ഉപയോഗിച്ചാണ് തട്ടിപ്പ് നടത്തിയത്. നജീമിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
സണ്ണി വര്‍ഗീസും ഭാര്യ സിനി വര്‍ഗീസുമാണ് വ്യാജ രേഖകള്‍ നിര്‍മ്മിക്കാന്‍ സഹായിച്ചിരുന്നത്. ഇവരുടെ കമ്പ്യൂട്ടറില്‍ നിന്നുളള നിരവധി വ്യാജ രേഖകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കുന്നത്തുനാട് പള്ളിക്കരയില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റുഡിയോ ജീവനക്കാരന്‍ സനോജ് നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്. ഫോട്ടോഷോപ്പ് ഉപയോഗിച്ച് രേഖകള്‍ കൃത്രിമമായി നിര്‍മ്മിക്കാന്‍ ഇവരെ സഹായിച്ചത് സനോജാണെന്ന് പോലീസ് കണ്ടെത്തി.
സ്റ്റുഡിയോയില്‍ നിന്നും സണ്ണി വര്‍ഗീസിന്റെ ഡിടിപി സെന്ററില്‍ നിന്നുമായി സ്വകാര്യ ആശുപത്രികളുടെ ബ്ലാങ്ക് ലെറ്റര്‍ പാഡ്, വ്യാജ പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിക്കുന്നതിനുള്ള രേഖകള്‍, മെഡിക്കല്‍ ലാബ് റിപ്പോര്‍ട്ട് കൃത്രിമമായി നിര്‍മ്മിക്കുന്നതിനായി ലാബുകളുടെ ലെറ്റര്‍പാടുകളും ലഭിച്ചു. കൂടാതെ ഇവര്‍ പ്രധാന പ്രതി നജീമുമായി നടത്തിയ വാട്‌സ്ആപ്പ് സന്ദേശങ്ങളും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.















