മലപ്പുറം: പെരിന്തൽമണ്ണ പ്രസന്റേഷൻ ഹയർ സെക്കൻഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിയായ തേജസ്സ് (13) ജീവനൊടുക്കിയ സംഭവത്തിൽ സ്കൂൾ അധികൃതർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുടുംബം രംഗത്ത്. സ്കൂൾ അധികൃതരുടെ നിരന്തരമായ മാനസിക പീഡനമാണ് കുട്ടിയുടെ മരണത്തിന് കാരണമായതെന്ന് കുടുംബം ആരോപിക്കുന്നു. കഴിഞ്ഞ ശനിയാഴ്ചയാണ് തേജസ്സിനെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
ഒന്നാം ക്ലാസ് മുതൽ ഇതേ സ്കൂളിൽ പഠിക്കുന്ന തേജസ്സിനെ ചെറിയ വികൃതികളുടെ പേരിൽ പോലും പ്രധാന അധ്യാപികയുൾപ്പെടെയുള്ളവർ മാനസികമായി പീഡിപ്പിച്ചിരുന്നു. ചെവിക്ക് നുള്ളുക, കുട്ടികൾക്ക് മുന്നിൽ വെച്ച് അപമാനിക്കുന്ന രീതിയിൽ സംസാരിക്കുക എന്നിവ പതിവായിരുന്നു. അതേതുടർന്ന് മറ്റൊരു സ്കൂളിലേക്ക് മാറാൻ തീരുമാനിച്ചപ്പോൾ മോറൽ സയൻസ് വിഷയത്തിൽ കുട്ടി പരാജയപ്പെട്ടെന്നും പരീക്ഷ എഴുതി ജയിച്ചാലേ ടി.സി നൽകൂ എന്നും അധികൃതർ നിലപാടെടുത്തു. പരീക്ഷ എഴുതി വിജയിച്ചാലും ടി.സിയിൽ റെഡ് മാർക്ക് രേഖപ്പെടുത്തുമെന്ന് പറഞ്ഞ് കുട്ടിയെ കടുത്ത മാനസിക സമ്മർദ്ദത്തിലാക്കി. റെഡ് മാർക്ക് വീണാൽ മറ്റൊരു സ്കൂളിലും പഠിക്കാൻ കഴിയില്ലെന്ന ഭയമാണ് തേജസ്സിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ബന്ധുക്കൾ പറയുന്നു.
സംഭവത്തിൽ പെരിന്തൽമണ്ണ പോലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്കൂൾ അധികൃതർ ആരോപണങ്ങൾ പൂർണ്ണമായി നിഷേധിക്കുന്നുണ്ടെങ്കിലും കൃത്യമായ വിശദീകരണം നൽകാൻ അവർ ഇതുവരെ തയ്യാറായിട്ടില്ല. ഇന്നലെ മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കുടുംബം നേരിട്ട് പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് എസ്.പി അറിയിച്ചു.















