കൊല്ലം: അനിശ്ചമായി നീളുന്ന മുഖ്യമന്ത്രി ചർച്ചയിലും ഫ്ലക്സ് യുദ്ധത്തിലും വിമർശനവുമായി കോൺഗ്രസ് നേതാവും നിയുക്ത കരുനാഗപ്പള്ളി എംഎൽഎയുമായ സി ആർ മഹേഷ്. എല്ലാം പാർട്ടി തന്നതാണെന്നും ഒന്നും ആരും കൊണ്ടുവന്നത് അല്ലെന്നും സി. ആർ.മഹേഷ് നേതാക്കളെ ഓർമിപ്പിച്ചു. പല്ലു കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവരാണ് ചില നേതാക്കൾ. നാറുന്നത് അവർ അറിയുന്നില്ല.
ധർമ്മടത്തും പയ്യന്നൂരും എതിർവികാരം ഉണ്ടാകാമെങ്കിൽ മറ്റ് നിയോജകമണ്ഡലങ്ങളിലും അത് സംഭവിക്കാം. ഇത് സിപിഎം മണ്ഡലങ്ങൾക്ക് മാത്രമല്ല കോൺഗ്രസിനും ഇത് ബാധകമാണ്. 50,000 ത്തിനും 80,000 ത്തിനും ജയിച്ച കോൺഗ്രസ് മണ്ഡലങ്ങൾക്കും ബാധകം ആണെന്നും സി ആർ മഹേഷിന്റെ ഓർമ്മപ്പെടുത്തുന്നു. ഇന്ത്യയിൽ കോൺഗ്രസ് അവശേഷിക്കുന്നത് വളരെ കുറച്ച് സ്ഥലത്ത് മാത്രമാണ്. അത് പോലും നഷ്ടപ്പെടുന്നത് കാണേണ്ടി വരുമെന്നും മഹേഷ് പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലാണ് സി ആർ മഹേഷിന്റെ പ്രതികരണം.
മഹേഷിന്റെ കുറിപ്പ്
ധർമ്മടത്ത് സാക്ഷാൽ പിണറായി വിജയൻ കുറച്ചെങ്കിലും ധർമ്മസങ്കടത്തിൽ ആയെങ്കിൽ, തളിപ്പറമ്പിലും, പയ്യന്നൂരിലും സിപിഎം നു പോലും അടിപതറാമെങ്കിൽ ജനാധിപത്യത്തിന്റെ ഉൾക്കരുത്ത് കാണാതിരുന്നുകൂടാ.ഇത് സിപിഎം ന് മാത്രമല്ല ബാധകം 50,000 തിനും ,80,000 വും വോട്ടുകൾക്ക് ജയിച്ച യുഡിഎഫ് മണ്ഡലങ്ങളിലും ഇനി അത്ഭുതങ്ങൾ സംഭവിക്കാം അതാണ് ചരിത്രവും കാലവും. പല്ല് കുത്തി മണപ്പിക്കുന്നതിനേയും സുഗന്ധമായി കാണുന്നവർ. നാറുന്നതും, മണക്കുന്നതും അറിയാത്തവർ. ജനവികാരം കണ്ടില്ലെന്ന് നടിക്കുന്നവർ. എല്ലാം ഇവിടംകൊണ്ട് തീർന്നു എന്ന് ധരിക്കുന്നുണ്ടെങ്കിൽ തെറ്റാണ്. അല്പം എങ്കിലും ഇന്ത്യയിൽ അവശേഷിക്കുന്നത് പോലും നഷ്ടപ്പെടും.
ഇത് പക്ഷം പറച്ചിലായി കാണേണ്ട. വിശക്കുന്നവന്റെ, വിയർക്കുന്നവന്റെ, പണിയെടുക്കുന്നവന്റെ,ഈ മഹാ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവന്റെ ജനാധിപത്യത്തിൽ മാറിയും,മറിഞ്ഞും പാർട്ടി നോക്കാതെ വോട്ട് ചെയ്യുന്ന നിഷ്പക്ഷ മതികളായ ജനങ്ങളുടെ ഹൃദയ വികാരം പങ്കുവെച്ചു എന്ന് മാത്രം. അപ്രിയ സത്യങ്ങൾ പറയേണ്ടി വരുന്ന സാഹചര്യത്തിൽ നഷ്ടപ്പെടുന്നതിനെ ഓർത്ത് ദുഃഖമില്ല. നേടിയതെന്ന് നാം സ്വയം കരുതുന്നതൊന്നും നാം കൊണ്ടുവന്നതല്ലല്ലോ, നാം ഒറ്റയ്‌ക്ക് നേടിയതും അല്ലല്ലോ.















