ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കാൻ പാക്കിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐ വൻ സ്ഫോടന പരമ്പരയ്‌ക്ക് പദ്ധതിയിട്ടതായി റിപ്പോർട്ട്. കഴിഞ്ഞ ദിവസം ഡൽഹി പൊലീസിന്റെ സ്പെഷ്യൽ സെൽ പിടികൂടിയ മൂന്ന് ഭീകരരെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങൾ പുറത്തുവന്നത്.
ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഒരു ക്ഷേത്രം, ഹരിയാനയിലെ ഹിസാറിലുള്ള സൈനിക ക്യാമ്പ്, ഡൽഹിയിലെ തിരക്കേറിയ ഒരു ധാബ എന്നിവിടങ്ങളിലാണ് സ്ഫോടനം നടത്താൻ സംഘം പദ്ധതിയിട്ടിരുന്നത്. പിടിക്കപ്പെട്ട ഭീകരർ ഈ മൂന്ന് സ്ഥലങ്ങളുടെയും വിവിധ ആംഗിളുകളിൽ നിന്നുള്ള ചിത്രങ്ങളും ലൊക്കേഷൻ വിവരങ്ങളും ഐ.എസ്.ഐ നിയന്ത്രിക്കുന്ന ഭീകരസംഘത്തിന് കൈമാറിക്കഴിഞ്ഞിരുന്നു. ഐ.എസ്.ഐയുടെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഷഹ്‌സാദ് ഭാട്ടി എന്ന ഭീകരന്റെ നേതൃത്വത്തിലാണ് അക്രമണത്തിന് കോപ്പുകൂട്ടിയത്. ഇയാൾക്കായി വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകൾ തിരച്ചിൽ ഊർജിതമാക്കിയിരിക്കുകയാണ്.
സോഷ്യൽ മീഡിയ വഴി യുവാക്കളെ ഭീകരപ്രവർത്തനങ്ങളിലേക്ക് ആകർഷിക്കുകയും റിക്രൂട്ട് ചെയ്യുകയും ചെയ്യുന്ന സംഘത്തെ നിരീക്ഷിച്ചു വരികയായിരുന്നു ഡൽഹി പോലീസ്. ഇതിനിടയിലാണ് ഷഹ്‌സാദ് ഭട്ടിയുടെ സംഘത്തിൽപ്പെട്ട മൂന്ന് പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി സ്പെഷ്യൽ സെൽ പിടികൂടുന്നത്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി ഐ.എസ്.ഐയുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നതായി തെളിഞ്ഞിട്ടുണ്ട്.
ഐ.എസ്.ഐ പിന്തുണയോടെ കൂടുതൽ യുവാക്കൾ ഡൽഹിയിൽ അക്രമണത്തിന് ശ്രമിക്കുന്നതായാണ് പോലീസിന് ലഭിക്കുന്ന സൂചന. ഇതിന്റെ ഭാഗമായി നഗരത്തിലും പരിസര പ്രദേശങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.















