കാഠ്മണ്ഡു: ഇന്ത്യയുമായുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ നയതന്ത്ര ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് നേപ്പാള്‍. ചൈനീസ് സ്വാധീനത്തെത്തുടര്‍ന്ന് മുന്‍പ് ഇന്ത്യയുമായി നയതന്ത്ര അകലം പാലിച്ചിരുന്ന നേപ്പാളിന്റെ ഈ നീക്കം മേഖലയിലെ സമാധാനശ്രമങ്ങള്‍ക്ക് കരുത്തു പകരുന്നതാണ്. ഉത്തരാഖണ്ഡിലെ ലിപുലേഖ് ചുരം വഴി കൈലാസ് മാനസരോവര്‍ യാത്ര പുനരാരംഭിക്കാനുള്ള നീക്കങ്ങള്‍ക്കിടെയാണ് നേപ്പാള്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ ഈ പ്രതികരണം. ലിപുലേഖ് ചുരം ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന ന്യൂഡല്‍ഹിയുടെ ഉറച്ച നിലപാടിന് പിന്നാലെയാണ് നേപ്പാള്‍ വിദേശകാര്യ വക്താവ് ലോക് ബഹാദൂര്‍ ഛേത്രി അനുനയ സ്വരവുമായി രംഗത്തെത്തിയത്.
ഭാരതവും നേപ്പാളും തമ്മിലുള്ള ദീര്‍ഘകാല സൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ നേപ്പാള്‍ പ്രതിജ്ഞാബദ്ധമാണെന്ന് അദ്ദേഹം വ്യക്തമാക്കി. ചരിത്രപരമായ കരാറുകളും വസ്തുതകളും മുന്‍നിര്‍ത്തി ഇരുരാജ്യങ്ങള്‍ക്കും സ്വീകാര്യമായ രീതിയില്‍ നയതന്ത്ര ചര്‍ച്ചകള്‍ മുന്നോട്ട് കൊണ്ടുപോകാനാണ് നേപ്പാള്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. ലിപുലേഖ് ചുരം വഴി ഇന്ത്യ നടത്തുന്ന വികസന പ്രവര്‍ത്തനങ്ങളും തീര്‍ത്ഥാടന പദ്ധതികളും തങ്ങളുടെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന നേപ്പാളിന്റെ മുന്‍പത്തെ വാദങ്ങളെ ഇന്ത്യ ശക്തമായി തള്ളിയിരുന്നു. നേപ്പാള്‍ ഉന്നയിക്കുന്ന അവകാശവാദങ്ങള്‍ ‘ഏകപക്ഷീയവും കൃത്രിമവും’ ആണെന്നായിരുന്നു വിദേശകാര്യ മന്ത്രാലയത്തിന്റെ മറുപടി.
ഈ ഉറച്ച നിലപാടാണ് ഇപ്പോള്‍ നേപ്പാളിനെ ചര്‍ച്ചാമേശയിലേക്ക് എത്തിച്ചിരിക്കുന്നത്. അതിര്‍ത്തികള്‍ വികസിപ്പിക്കാനല്ല, മറിച്ച് നിലവിലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് നേപ്പാള്‍ ഉദ്ദേശിക്കുന്നതെന്ന് നേപ്പാള്‍ സര്‍ക്കാര്‍ വക്താവും മന്ത്രിയുമായ സസ്മിത് പൊഖാരെല്‍ പറഞ്ഞു. സങ്കീര്‍ണ്ണമായ വിഷയങ്ങള്‍ ഉഭയകക്ഷി സഹകരണത്തിലൂടെ പരിഹരിക്കപ്പെടണമെന്നാണ് കാഠ്മണ്ഡുവിന്റെ പുതിയ നിലപാട്. ഇന്ത്യയിലെ ആയിരക്കണക്കിന് വിശ്വാസികള്‍ ആശ്രയിക്കുന്ന കൈലാസ് മാനസരോവര്‍ യാത്ര സുഗമമാക്കുന്നതിന് ഈ നയതന്ത്ര മാറ്റം ഏറെ സഹായകരമാകും.
ചൈനയുടെ സമ്മര്‍ദ്ദ തന്ത്രങ്ങളെ അതിജീവിച്ച് ഇന്ത്യയുമായുള്ള ബന്ധം പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള നേപ്പാളിന്റെ ശ്രമങ്ങള്‍ ദക്ഷിണേഷ്യന്‍ രാഷ്‌ട്രീയത്തില്‍ ഭാരതത്തിന് അനുകൂലമായ സാഹചര്യമാണ് ഒരുക്കുന്നത്.















