ബെംഗളൂരു: കേരളത്തിലെ രാഷ്‌ട്രീയ അനിശ്ചിതത്വത്തെ പരിഹസിച്ച് നരേന്ദ്ര മോദി. ജനങ്ങളുടെ പ്രശ്നങ്ങളല്ല, കസേര കളിയാണ് കേരളത്തിൽ നടക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. രാജസ്ഥാനിലും കർണാടകയിലും നടന്ന അതേ അധികാരക്കളി കേരളത്തിലും ആവർത്തിക്കുകയാണ്. മുഖ്യമന്ത്രിയായി വരുന്നയാൾ എത്രനാൾ തുടരുമെന്ന് പോലും ഉറപ്പില്ലെന്നും അദ്ദേഹം പരിഹസിച്ചു. ബെംഗളുരുവിൽ ബിജെപി പ്രവർത്തകരുട മഹാ സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കർണാടകയിൽ കഴിഞ്ഞ മൂന്ന് വർഷമായി ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുപകരം, ആഭ്യന്തര തർക്കങ്ങൾ പരിഹരിക്കുന്നതിനാണ് സർക്കാർ കൂടുതൽ സമയം ചെലവഴിക്കുന്നത്. ഇപ്പോഴത്തെ മുഖ്യമന്ത്രി എത്രകാലം അധികാരത്തിൽ തുടരുമെന്ന് ഇതുവരെ തീരുമാനമായിട്ടില്ല. മുഖ്യമന്ത്രി കസേരയെ ചൊല്ലി മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാറും തമ്മിലുളള പോര് പരാമർശിക്കുകയായിരുന്നു മോദി.
ജനക്ഷേമ ഭരണം കോൺഗ്രസിന്റെ അജണ്ടയിൽ ഇല്ലാത്തതിനാലാണ് കോൺഗ്രസ് സർക്കാരുകൾ ഭരണവിരുദ്ധ വികാരം നേരിടേണ്ടി വരുന്നത്. കോൺഗ്രസിന്റെ അധികാര പുസ്തകത്തിൽ ഭരണത്തെക്കുറിച്ച് ഒരു അധ്യായം പോലുമില്ലെന്നും അദ്ദേഹം ആരോപിച്ചു.
രാജ്യത്തെ ഏറ്റവും വലിയ സ്ത്രീവിരുദ്ധ പാർട്ടിയാണ് കോൺഗ്രസ്. ഏറെ പ്രതീക്ഷയോടെ കൊണ്ടുവന്ന നാരിശക്തി വന്ദൻ നിയമ ഭേദഗതി കോൺഗ്രസ് അട്ടിമറിച്ചു. കർണാടകയിലെ സ്ത്രീകൾക്ക് ലഭിക്കേണ്ട അവസരങ്ങൾ കോൺഗ്രസ് ഇല്ലാതാക്കി. നിയമസഭകളിലും പാർലമെന്റിലും കൂടുതൽ സ്ത്രീകൾ എത്തുന്നത് കോൺഗ്രസ് ഭയപ്പെടുന്നു. കർണാടകയിൽ നിന്നുള്ള വനിതാ എംപിമാരുടെയും എംഎൽഎമാരുടെയും എണ്ണം വർദ്ധിപ്പിക്കാനുള്ള സുവർണ്ണാവസരം കോൺഗ്രസ് തകർത്തു. ഈ പാപത്തിന് രാജ്യം കോൺഗ്രസിന് മാപ്പ് നൽകില്ലെന്നും പ്രധാനമന്ത്രി ഓർമ്മിച്ചു.
തമിഴ്‌നാട്ടിൽ കോൺഗ്രസ് ഡി.എം.കെയെ പിന്നിൽ നിന്ന് കുത്തിയെന്നും പ്രധാനമന്ത്രി പറഞ്ഞു. പത്ത് വർഷം യു.പി.എ സർക്കാരിനെ താങ്ങിനിർത്തിയത് ഡി.എം.കെയായിരുന്നു. രാഷ്‌ട്രീയ ലാഭത്തിനായി കോൺഗ്രസ് സഖ്യകക്ഷിയെ ചതിച്ചു. അധികാരമോഹത്താൽ സഖ്യകക്ഷികളെ വഞ്ചിക്കുന്നതാണ് കോൺഗ്രസ് ശൈലി. നിലനിൽപ്പിനായി കോൺഗ്രസിന് മറ്റ് പാർട്ടികളെ പടവുകളാക്കണം. പിന്നാട് നിർദ്ദയം ചവിട്ടി വീഴ്‌ത്തുമെന്നും അദ്ദേഹം ആഞ്ഞടിച്ചു.















