ന്യൂഡൽഹി: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന കടുത്ത യുദ്ധപ്രതീതിയും ആഗോള സാമ്പത്തിക അനിശ്ചിതത്വവും കണക്കിലെടുത്ത് രാജ്യത്തെ ശക്തിപ്പെടുത്താൻ ജനങ്ങൾ പങ്കാളികളാകണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഹൈദരാബാദിൽ നടന്ന ചടങ്ങിൽ സംസാരിക്കവെ, വിദേശനാണ്യ ശേഖരം സംരക്ഷിക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനുമായി ഏഴ് പ്രധാന കാര്യങ്ങളിൽ അദ്ദേഹം രാജ്യത്തെ ജനങ്ങളുടെ സഹകരണം തേടി.
ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന പശ്ചാത്തലത്തിൽ ഇന്ധന ഉപഭോഗം കുറയ്‌ക്കാൻ പൊതുഗതാഗത സംവിധാനങ്ങളെയും കാർപൂളിംഗിനെയും പ്രയോജനപ്പെടുത്തണമെന്ന് പ്രധാനമന്ത്രി അഭ്യർത്ഥിച്ചു. ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ തുടരുന്നതും ബാരലിന് 100 ഡോളറിന് മുകളിൽ എണ്ണവില എത്തിയതും രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്‌ക്ക് വെല്ലുവിളിയാണ്. കഴിഞ്ഞ മാസം എണ്ണവില 52 ആഴ്ചയിലെ ഏറ്റവും ഉയർന്ന നിരക്കായ 126 ഡോളറിൽ എത്തിയിരുന്നു. ഈ സാഹചര്യത്തിൽ ഇറക്കുമതി ചെയ്യുന്ന ഇന്ധനത്തിനായുള്ള ആശ്രിതത്വം കുറയ്‌ക്കുന്നത് വിദേശനാണ്യ ശേഖരത്തിന് കരുത്തേകുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വിദേശയാത്രകൾ, വിദേശ രാജ്യങ്ങളിലെ വിവാഹാഘോഷങ്ങൾ, അമിതമായ സ്വർണ്ണാഭരണ ശേഖരണം എന്നിവ ഒരു വർഷത്തേക്ക് ഒഴിവാക്കാനോ നിയന്ത്രിക്കാനോ അദ്ദേഹം ആവശ്യപ്പെട്ടു. അത്യാവശ്യമല്ലാത്ത വിദേശ ചെലവുകൾ കുറയ്‌ക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയെ സംരക്ഷിക്കാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, യാത്രാച്ചെലവും ഇന്ധനവും ലാഭിക്കുന്നതിനായി ‘വർക്ക് ഫ്രം ഹോം’ രീതികൾ വീണ്ടും പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നിർദ്ദേശിച്ചു.
ഭക്ഷ്യ എണ്ണയുടെ ഉപയോഗം കുറയ്‌ക്കാനും രാസവളങ്ങളുടെ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കാൻ കർഷകർ ജൈവകൃഷിയിലേക്ക് മാറാനും അദ്ദേഹം ആഹ്വാനം ചെയ്തു. ‘വോക്കൽ ഫോർ ലോക്കൽ’ ആശയത്തിന് കൂടുതൽ കരുത്ത് പകരണം. 2047-ഓടെ ‘വികസിത് ഭാരതം’ എന്ന ലക്ഷ്യത്തിലെത്താൻ സ്വയംപര്യാപ്തതയും പ്രാദേശിക ഉൽപ്പന്നങ്ങളുടെ ഉപയോഗവും അത്യന്താപേക്ഷിതമാണെന്ന് പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.















