ഇസ്ലാമാബാദ്: ‘ഓപ്പറേഷന്‍ സിന്ദൂര്‍’ സൈനിക നീക്കത്തിന്റെ ഒന്നാം വാര്‍ഷിക വേളയില്‍ ഇന്ത്യയ്‌ക്കെതിരെ ഭീഷണിയുമായി പാകിസ്ഥാന്‍ സംയുക്ത പ്രതിരോധ മേധാവി അസിം മുനീര്‍. പാകിസ്ഥാന്റെ പരമാധികാരത്തിന് മേല്‍ കടന്നുകയറാന്‍ ശ്രമിച്ചാല്‍ ഭീകരവും ദൂരവ്യാപകവുമായ പ്രത്യാഘാതങ്ങള്‍ ഇന്ത്യ നേരിടേണ്ടി വരുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നല്‍കി. റാവല്‍പിണ്ടിയിലെ സൈനിക ആസ്ഥാനത്ത് സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കുകയായിരുന്നു.
ഭാവിയില്‍ പാകിസ്ഥാനെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാല്‍ അത് നിയന്ത്രണവിധേയമായിരിക്കില്ലെന്നും, ശത്രുക്കള്‍ക്ക് അത്യധികം വേദനാജനകമായ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ നടത്തിയ അതിര്‍ത്തി ലംഘനത്തെ പാകിസ്ഥാന്‍ സൈന്യം ഐക്യത്തോടെ ചെറുത്തുവെന്നും ഇന്ത്യയുടെ ശ്രമങ്ങള്‍ പരാജയപ്പെട്ടുവെന്നും അദ്ദേഹം അവകാശപ്പെട്ടു. രണ്ട് ആശയങ്ങള്‍ തമ്മിലുള്ള പോരാട്ടത്തില്‍ പാകിസ്ഥാന്റെ ഭാഗത്തുള്ള ‘സത്യം’ ജയിച്ചുവെന്നാണ് മുനീറിന്റെ വാദം.
ഇന്ത്യയുടെ ആക്രമണത്തെ പ്രതിരോധിക്കാന്‍ പാകിസ്ഥാന്‍ സ്വീകരിച്ച സൈനിക തന്ത്രങ്ങള്‍ ഉന്നത നിലവാരത്തിലുള്ളതായിരുന്നുവെന്നും സൈനിക മേധാവി കൂട്ടിച്ചേര്‍ത്തു. 2025 മെയ് മാസത്തില്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് മറുപടിയായാണ് ഇന്ത്യന്‍ സൈന്യം അതിര്‍ത്തിക്കപ്പുറമുള്ള ഒമ്പതോളം ഭീകരകേന്ദ്രങ്ങള്‍ തകര്‍ത്തത്. നൂറോളം ഭീകരരെ വധിച്ച ഈ സുപ്രധാന സൈനിക നീക്കത്തിന് ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്നാണ് പേര് നല്‍കിയിരുന്നത്.
പശ്ചിമേഷ്യന്‍ പ്രതിസന്ധികള്‍ക്കിടയില്‍ ഇന്ത്യ സ്വന്തം ഊര്‍ജ്ജ സുരക്ഷയ്‌ക്കും വിദേശ നാണയ ശേഖരത്തിനും മുന്‍ഗണന നല്‍കുന്ന സാഹചര്യത്തിലാണ്, പാകിസ്ഥാന്‍ അനാവശ്യ പ്രകോപനങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഇന്ത്യയുടെ കരുത്തുറ്റ സൈനിക നീക്കങ്ങള്‍ പാകിസ്ഥാന്റെ ആത്മവിശ്വാസത്തെ എത്രത്തോളം തളര്‍ത്തി എന്നതിന്റെ തെളിവാണ് ഈ പുതിയ ഭീഷണിയെന്ന് പ്രതിരോധ വിദഗ്ധര്‍ വിലയിരുത്തുന്നു.















