കൊച്ചി: കൊച്ചിയില്‍ പുറത്തുവന്ന വന്‍ അവയവദാന തട്ടിപ്പിന് പിന്നില്‍ കോണ്‍ഗ്രസ് നേതാവിന്റെയും സംഘത്തിന്റെയും വന്‍ ഇടപെടലുകള്‍ പുറത്ത്. തട്ടിപ്പിനാവശ്യമായ വ്യാജരേഖകള്‍ ചമച്ച എറണാകുളം പള്ളിക്കരയിലെ ‘സൈന്‍ ഡിജിറ്റല്‍ സ്റ്റുഡിയോ’ കോണ്‍ഗ്രസ് നേതാവ് പി.ഐ. അന്‍വറിന്റേതാണെന്ന് വ്യക്തമായി. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അന്‍വര്‍.
അവയവക്കടത്ത് കേസിലെ പ്രധാന പ്രതി സനോജ്, കോണ്‍ഗ്രസ് നേതാവ് അന്‍വറിന്റെ സ്ഥാപനത്തിലെ ജീവനക്കാരനാണ്. കൊലപാതകം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുഹമ്മദ് നജീബും ഭാര്യയും ഈ സ്റ്റുഡിയോയിലെ സ്ഥിരം സന്ദര്‍ശകരായിരുന്നു. അവയവം സ്വീകരിക്കുന്നവരും നല്‍കുന്നവരും തമ്മില്‍ ബന്ധുക്കളാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആധാര്‍, തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവ ഈ സ്റ്റുഡിയോയില്‍ വെച്ച് വ്യാജമായി നിര്‍മ്മിച്ചു.
കോണ്‍ഗ്രസ് നേതാവ് ഹൈബി ഈഡന്‍ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളുടെ ലെറ്റര്‍പാഡുകള്‍ വരെ വ്യാജമായി നിര്‍മ്മിച്ച് തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. വ്യാജരേഖകള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ച അന്‍വറിന്റെ സ്ഥാപനത്തിലെ ലാപ്‌ടോപ്പ് പോലീസ് പിടിച്ചെടുത്തു. മംഗലാപുരത്തെ കാഫിയ റഫീഖ് വധക്കേസ് ഉള്‍പ്പെടെ 12 ഓളം കേസുകളില്‍ പ്രതിയായ നജീബ്, കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം ഉപയോഗിച്ചാണ് വളരെ വേഗത്തില്‍ അവയവക്കടത്ത് റാക്കറ്റിന്റെ നേതൃത്വത്തിലേക്ക് ഉയര്‍ന്നതെന്ന് സംശയിക്കപ്പെടുന്നു.
കുട്ടികള്‍ക്കെതിരായ അക്രമം, സാമ്പത്തിക തട്ടിപ്പ് തുടങ്ങിയ കേസുകള്‍ നിലവിലുള്ള ഒരാള്‍ കോണ്‍ഗ്രസ് നേതാവിന്റെ ബിസിനസ് പങ്കാളിയായി മാറിയത് ഗൗരവകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു. ‘കോണ്‍ഗ്രസ് നേതാവിന്റെ സ്ഥാപനം കേന്ദ്രീകരിച്ച് നടന്ന ഈ ഗൂഢാലോചനയില്‍ പാര്‍ട്ടിക്കുള്ളിലെ കൂടുതല്‍ ആളുകള്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കണം. വ്യാജരേഖാ നിര്‍മ്മാണത്തിന് രാഷ്‌ട്രീയ സ്വാധീനം ദുരുപയോഗം ചെയ്തിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ ആരോപണം. അവയവക്കടത്തുമായി ബന്ധപ്പെട്ട് വന്‍ സാമ്പത്തിക ഇടപാടുകളാണ് അന്‍വറിന്റെ സ്ഥാപനം വഴി നടന്നതെന്ന് കരുതപ്പെടുന്നു.














