കോട്ടയം: വി.ഡി. സതീശനെ മുഖ്യമന്ത്രിയാക്കിയെതിനെതിരെ രൂക്ഷ പ്രതികരണവുമായി എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. കോൺഗ്രസ് ലീഗിന് പൂർണ്ണമായും കീഴടങ്ങിയെന്നും ജനാധിപത്യ ധ്വംസനമാണ് നടന്നതെന്നും അദ്ദേഹം പെരുന്നയിൽ പറഞ്ഞു. വ്യക്തിപരമായി പറഞ്ഞാൽ രമേശ് ചെന്നിത്തലയാണ് അർഹനെന്നും മാനദണ്ഡങ്ങൾ വെച്ച് നോക്കുമ്പോഴും അദ്ദേഹത്തിനാണ് മുൻതൂക്കമെന്നും മുഴുവൻ അതൃപ്തിയും പ്രകടമാക്കി കൊണ്ട് സുകുമാരൻ നായർ പറഞ്ഞു.
സതീശനെ നിലപാടുകളുടെ രാജകുമാരൻ എന്ന് വിളിക്കുന്നത് പുതിയ കണ്ടുപിടുത്തമാണ്. കഴിഞ്ഞ പ്രാവശ്യം സതീശനെ ഞങ്ങൾ ജയിപ്പിച്ചു വിട്ടു. എൻ. എസ്.എസ് ആസ്ഥാനത്ത് വന്നു. വഴികൾ, മാർഗ്ഗങ്ങൾ പറഞ്ഞ് കൊടുത്തു. എന്നിട്ട് മതനേതാക്കന്മാരുടെ തിണ്ണ നിരങ്ങരുത് എന്നാണ് സതീശൻ പറഞ്ഞത്. അങ്ങനെ പറയാൻ എന്ത് യോഗ്യതയാണ് സതീശന് ഉള്ളതെന്നും സുകുമാരൻ നായർ ചോദിച്ചു.
ഈ തീരുമാനം എടുക്കാൻ ആയിരുനെങ്കിൽ ജനങ്ങളെ ഇത്രയും കഷ്‌ടപ്പെടുത്തേണ്ടിയിരുന്നില്ല. സതീശന്റെ തിരഞ്ഞെടുപ്പ് കീഴ്വഴക്കങ്ങൾ പാലിക്കാതെയാണ്. മുഖ്യമന്ത്രി നിർണ്ണയത്തിൽ ലീഗ് സമ്മർദ്ദശക്തിയായി. പുതിയ കേരളം എന്ന് സാദിഖലി പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണ്. ഞങ്ങൾക്കാർക്കും ആ അഭിപ്രായമില്ലെന്നും സുകുമാരൻ നായർ തുറന്നടിച്ചു.
ലീഗ് ഭരണത്തിൽ പിടിമുറുക്കും എന്നതിന്റെ സൂചന കൂടിയാണ് സാദിഖലിയുടെ വാക്കുകൾ. ലീഗ് പറയുന്നത് പോലെയല്ലേ ഇനി ഇവിടെ കാര്യങ്ങൾ നടക്കൂ. വിദ്യാഭ്യാസ വകുപ്പ് കോൺഗ്രസ് ഏറ്റെടുക്കണം എന്ന് നേരത്തെയും ആവശ്യപ്പെട്ടതാണ്. ലീഗ് വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്താൽ അവരുടെ ആവശ്യം കഴിഞ്ഞേ മറ്റ് കാര്യങ്ങൾ ഉണ്ടാകൂ.
ലീഗിന്റെ അപ്രാമാദിത്വം ഇവിടെ ഇല്ല എന്ന് എത്ര പേർക്ക് പറയാൻ കഴിയും? വർഗ്ഗീയത എന്ന് പറയുമ്പോൾ അവർക്ക് അമർഷം. എന്നാൽ കാണിക്കുന്നത് മുഴുവൻ വർഗ്ഗീയതയാണ്. വർഗ്ഗീയത അതിന്റെ രൂക്ഷതയിൽ എത്താനുള്ള മാർഗ്ഗത്തിലേക്കാണ് സതീശന്റെ മുഖ്യമന്ത്രി പദത്തിലൂടെ എത്തിയതെന്നും സുകുമാരൻ നായർ ചൂണ്ടിക്കാട്ടി.














