ന്യൂഡൽഹി: കെ.സി. വേണുഗോപാൽ കോൺഗ്രസ് അധ്യക്ഷനായേക്കും. വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിക്കുമ്പോൾ, ഒരു വർഷത്തിനപ്പുറം, നിലവിലെ കോൺഗ്രസ് അധ്യക്ഷനായ മല്ലികാർജുൻ ഖർഗെയുടെയുടെ കാലാവധിക്ക് ശേഷം കെ.സി. വേണുഗോപാലിനെ പരിഗണിക്കാം എന്നാണ് വാഗ്‌ദാനമെന്ന് സൂചന.
കേരളത്തിന്‍റെ മുഖ്യമന്ത്രിയെ നിശ്ചയിക്കുന്ന കാര്യത്തിലെ അനിശ്ചിതത്വം അവസാനിപ്പിക്കാൻ കെ.സി. വേണുഗോപാലിനെ അനുനയിപ്പിച്ചത് കെസിയെ കോൺഗ്രസിന്‍റെ ദേശീയ അധ്യക്ഷനാക്കാം എന്ന വാഗ്ദാനം നൽകിയാണ് എന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പാർട്ടി ദേശീയ നേതൃത്വത്തിൽ നെഹ്റു-ഗാന്ധി കുടുംബം കഴിഞ്ഞുള്ള ഏറ്റവും ഉയർന്ന പദവിയാണ് ദേശീയ അധ്യക്ഷ പദവി. ഇപ്പോഴത്തെ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്‌ക്ക് 83 വയസുണ്ട്. അതിന്‍റേതായ ആരോഗ്യ പ്രശ്നങ്ങളുമുണ്ട്. ഒരു വർഷത്തിനുള്ളിൽ അദ്ദേഹം സ്ഥാനമൊഴിയുമ്പോൾ കെ.സി. വേണുഗോപാൽ ആ പദവിയിലേക്ക് എത്തിയേക്കും.
കേരളാ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ തുടക്കം മുതൽ ഭൂരിപക്ഷം കോൺഗ്രസ് എംഎൽഎമാരുടെയും പിന്തുണ കെ.സി. വേണുഗോപാലിനായിരുന്നു. കോൺഗ്രസിന്‍റെ 63 എംഎൽഎമാരിൽ ഏകദേശം 43 പേർ അദ്ദേഹത്തെ പിന്തുണച്ചതായാണ് വിവരം. എന്നാൽ, മുസ്ലിം ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും ഉൾപ്പെടെ പിന്തുണ വി.ഡി. സതീശന് അനുകൂലമായത് തീരുമാനം മാറ്റി.
വി.ഡി. സതീശനെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച ശേഷമുള്ള വേണുഗോപാലിന്‍റെ പ്രതികരണവും ഏറെ തന്ത്രപരമായിരുന്നു. താൻ മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരത്തിൽ ഇല്ലായിരുന്നു എന്നു പറയാൻ വേണുഗോപാൽ തയാറായില്ല. ഹൈക്കമാൻഡ് തീരുമാനം അംഗീകരിക്കുന്നു എന്നു പറഞ്ഞ അദ്ദേഹം, നേതൃത്വം എല്ലാ വശങ്ങളും ആലോചിച്ചിട്ടായിരിക്കും തീരുമാനം എടുത്തിട്ടുണ്ടാവുക. അതിനു പല മാനദണ്ഡങ്ങളുമുണ്ടാകും. തീരുമാനം ശിരസാ വഹിക്കുന്നു എന്നു പറഞ്ഞു.















