കൊല്ലം: മുസ്ളീം ലീഗിന്റെയും മറ്റുള്ള ഇസ്ളാമിക വർഗീയ സംഘടനകളുടെയും സമ്മർദ്ദത്തിന് വി ഡി സതീശനെ മുഖ്യമന്ത്രിയായി ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ചതിന് പിന്നാലെ രൂക്ഷ പ്രതികരണവുമായി ചടയമംഗലം നിയുക്ത എംഎല്‍എ എം എം നസീര്‍. കെ സി വേണുഗോപാലിനെയും രമേശ് ചെന്നിത്തലയെയും ഗൂഢസംഘം ആക്രമിച്ചതായി എം എം നസീര്‍ ആരോപിച്ചു. അതിനായി പി ആര്‍ വര്‍ക്ക് നടത്തി. മുന്‍കാല പ്രവര്‍ത്തനങ്ങള്‍ മാനിക്കാതെയാണ് നേതാക്കളെ ആക്രമിച്ചതെന്നും നസീര്‍ കുറ്റപ്പെടുത്തി.
“രാഹുല്‍ ഗാന്ധിയെ മികച്ച നേതാവാക്കുന്നതില്‍ പങ്കുവഹിച്ച നേതാവാണ് കെ സി വേണുഗോപാല്‍. അദ്ദേഹത്തെ വ്യക്തിപരമായി വരെ ആക്രമിക്കുന്ന സാഹചര്യമുണ്ടായി. അത് പാര്‍ട്ടി അന്വേഷിക്കണം. വി ഡി സതീശനായുള്ള പ്രചരണത്തില്‍ ചില ഘടകകക്ഷികളും വീണു. എന്‍എസ്എസും എസ്എന്‍ഡിപിയുമെല്ലാം അത് ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഇതിന് പിന്നില്‍ കേന്ദ്രീകൃത ശക്തികളുണ്ട്.” എം എം നസീര്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിന്റെ പ്രവർത്തനശൈലി നന്നായി അറിയാവുന്ന നേതാവാണ് വേണുഗോപാലെന്ന് എം എം നസീർ പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനത്തിന് അർഹനല്ലെന്നും നൂലിൽകെട്ടി ഇറക്കിയ ആളാണെന്നും വേണുഗോപാലിനെ അധിക്ഷേപിച്ചു. കേരളത്തിന് പുറത്തുവെച്ച് ആസൂത്രിതമായി നടത്തിയ പ്രചാരണമാണിത്. വലിയ പി ആർ വർക്കാണ് വേണുഗോപാലിനെതിരെ നടന്നത്. സാധാരണക്കാർ അത് തെറ്റിധരിച്ചു. ഫേക്ക് ഐഡികളിൽനിന്നായിരുന്നു ഈ പ്രചാരണം. ആ പ്രചാരണത്തിൽ ചില ഘടകകക്ഷികളും വീണു. കോൺഗ്രസിന്റെ നിയസഭാകക്ഷികാര്യത്തിൽ ഘടകകക്ഷികൾ അഭിപ്രായം പറഞ്ഞത് മറ്റ് തരത്തിൽ ചർച്ചയായി. ഇത് കോൺഗ്രസ് അന്വേഷിക്കണമെന്നും നസീർ പറഞ്ഞു.
ഇന്നുച്ചയ്‌ക്ക് പന്ത്രണ്ട് മണിയോടെയാണ് വി ഡി സതീശനെ മുഖ്യമന്ത്രിയായി തീരുമാനിച്ചുകൊണ്ടുള്ള പ്രഖ്യാപനം വരുന്നത്. കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപാദാസ് മുന്‍ഷി, എഐസിസി നീരീക്ഷകരായ അജയ് മാക്കന്‍, മുകുള്‍ വാസ്‌നിക്, ജയ്‌റാം രമേശ് എന്നിവര്‍ മാധ്യമങ്ങളെ കണ്ടാണ് തീരുമാനം പ്രഖ്യാപിച്ചത്.
സതീശനെ മുഖ്യമന്ത്രിയാക്കാനുള്ള ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുന്നുവെന്നായിരുന്നു കെ സി വേണുഗോപാലിന്റെ പ്രതികരണം. “വി ഡി സതീശനും സര്‍ക്കാരിനും എല്ലാ പിന്തുണയും വാഗ്ദാനം ചെയ്യുന്നു. സതീശന് ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങള്‍. നേതൃത്വം എല്ലാ വശങ്ങളും പരിശോധിച്ചായിരിക്കും തീരുമാനമെടുത്തത്. പാര്‍ട്ടിക്ക് ഉപരിയായുള്ള ഒരു ഇമേജും സൃഷ്ടിക്കാന്‍ താന്‍ താല്‍പര്യപ്പെടുന്നില്ല. തനിക്കായി ഫ്‌ളക്‌സ് വെച്ചവര്‍ ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കണം”. കെ സി വേണുഗോപാല്‍ പറഞ്ഞു.















