തിരുവനന്തപുരം: മുസ്ളീം ലീഗിന്റെ സമ്മർദ്ദത്തിന് വഴങ്ങി കേരളത്തിന്റെ മുഖ്യമന്ത്രിയായി വി ഡി സതീശനെ കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പൊട്ടിത്തെറിച്ച് കെ സി വേണുഗോപാൽ പക്ഷം. വേണുഗോപാലിനെതിരെ വ്യാജപ്രചാരണം നടത്താൻ ഒരു കേന്ദ്രം പ്രവർത്തിച്ചെന്നും ഇതേക്കുറിച്ച് കോൺഗ്രസ് അന്വേഷിക്കണമെന്നും കെപിസിസി ജനറല്‍ സെക്രട്ടറിയും നിയുക്ത റാന്നി എംഎല്‍എയുമായ പഴകുളം മധു പറഞ്ഞു.
എഐസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ വ്യാജ പ്രചരണം നടന്നതില്‍ പാര്‍ട്ടി അന്വേഷണം നടത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെ സി വേണുഗോപാലിനെ വെറുക്കപ്പെട്ടവന്‍ ആക്കിയെന്ന് പഴകുളം മധു പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സംഘടിത ആക്രമണം നടന്നെന്നും യോഗ്യനായ നേതാവിനെ അപകീര്‍ത്തിപ്പെടുത്തിപ്പെടുത്തിയെന്നും പഴകുളം പറഞ്ഞു.
‘ചില കേന്ദ്രങ്ങളില്‍ നിന്ന് കെ സിക്കെതിരെ ക്യാമ്പയിന്‍ നടത്തി. മോശം നേതാവായി ചിത്രീകരിച്ചു. ഇതിനെതിരെ അന്വേഷണം വേണം. വി ഡി സതീശന്‍ ആദ്യം തള്ളിപ്പറയേണ്ടത് ഇത്തരം നടപടികളെയാണ്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി വേണം. കെസിക്കെതിരെ കൃത്രിമ പൊതുജന അഭിപ്രായം സൃഷ്ടിച്ചു. കെസിക്കെതിരെ സംഘടിത നീക്കം ഉണ്ടായി’, പഴകുളം മധു പറഞ്ഞു.
പാര്‍ട്ടിക്കുവേണ്ടി ത്യാഗം സഹിച്ച നേതാവാണ് കെസി വേണുഗോപാലെന്നും പഴകുളം മധു പറഞ്ഞു. ജനം കാര്യങ്ങള്‍ തിരിച്ചറിയുമെന്നും കെ സി വേണുഗോപാലിനെതിരെ നടത്തിയ വ്യാജ പ്രചാരണങ്ങളില്‍ അന്വേഷണം വേണമെന്നും പഴകുളം മധു കൂട്ടിച്ചേര്‍ത്തു.
എന്ത് മൂല്യത്തെ അടിസ്ഥാനമാക്കിയാണ് മുഖ്യമന്ത്രിയെ തെരഞ്ഞെടുത്തതെന്ന് പറയേണ്ടത് കോൺഗ്രസ് നേതൃത്വമാണെന്ന് മധു പറഞ്ഞു. നിയമസഭാകക്ഷിയോഗത്തിൽ ബഹുഭൂരിപക്ഷം എംഎൽഎമാരും പിന്തുണച്ചത് വേണുഗോപാലിനെയാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് രംഗത്തുവന്ന വേണുഗോപാലിനെ തെരഞ്ഞുപിടിച്ച് ഹീനമായ രീതിയിൽ വേട്ടയാടി. അധാർമികമായ സങ്കേതങ്ങൾ ഉപയോഗിച്ചുകൊണ്ടായിരുന്നു ഈ വേട്ടയാടൽ. വേണുഗോപാലിനെ കെട്ടിയിറക്കുന്ന ആളെന്ന നിലയിലാണ് വ്യാപമായി പ്രചരിപ്പിച്ചത്.
കെഎസ്‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും പ്രസിഡന്റായും പ്രവർത്തിച്ചയാളാണ് വേണുഗോപാൽ. സംസ്ഥാന മന്ത്രിയായും പാർലമെന്റിൽ പബ്ലിക്സ് അക്കൗണ്ട് കമ്മിറ്റി ചെയർമാനായും പ്രവർത്തിച്ച് അനുഭവപരിചയമുള്ള നേതാവിനെയാണ് അപകീർത്തികരമായി ആക്ഷേപിച്ചത്. ഉത്തരവാദിത്തപ്പെട്ടവർ ഈ പ്രചാരണത്തെ തടഞ്ഞുനിർത്തണമായിരുന്നു. സതീശന്റെ നേതാവായിരുന്നു വേണുഗോപാൽ. ഇത്തരത്തിലുള്ള പ്രചാരണം കണ്ടെത്തുന്ന ചുമതലയാകണം നിയുക്ത മുഖ്യമന്ത്രി സതീശൻ ആദ്യം ചെയ്യേണ്ടതെന്നും പഴകുളം മധു പറഞ്ഞു.















